ചെന്നൈ: നീറ്റ് പ്രവേശന പരീക്ഷയെ എതിർത്തുള്ള ബിൽ തമിഴ്നാട് ഗവർണർ ആർ. എൻ. രവി തിരിച്ചയച്ചതിനു പിന്നാലെ വിമർശനവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സി.എന്‍ അണ്ണാദുരൈയുടെ വാക്കുകള്‍ കടമെടുത്തുകൊണ്ടാണ് ആടിനു താടിയും സംസ്ഥാനത്തിന് ഗവർണറും ആവശ്യമുണ്ടോ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തത്. ട്വീറ്റ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന് (NEET) പകരം പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് പ്രവേശനം നല്‍കുന്ന ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കിയിരുന്നു. ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും ബില്ലിനെ പിന്തുണക്കുകയും ചെയ്തിരുന്നു. സഭയില്‍ വിശദമായി ചര്‍ച്ചചെയ്ത് വന്‍ഭൂരിപക്ഷത്തില്‍ പാസ്സാക്കിയ ബില്‍ വിദ്യാർഥി വിരുദ്ധമാണെന്നും ന്യൂനതകളുണ്ടെന്നുമുള്ള ഗവർണറുടെ പരാമർശങ്ങളാണ് സ്റ്റാലിനെ ചൊടിപ്പിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെ, നീറ്റ് പരീക്ഷയുടെ ആഘാതവും, സംസ്ഥാനത്തില്‍ കൂണുപോലെ മുളച്ചുപൊന്തിയ കോച്ചിംഗ് സെന്ററുകളെയും സംബന്ധിച്ച് പഠിക്കാന്‍ റിട്ട. ജസ്റ്റിസ് എ.കെ രാജന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉന്നതാധികാര കമ്മിറ്റിയെ നിയമിച്ചിരുന്നു. കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നീറ്റ് പരീക്ഷ അടിയന്തരമായി ഒഴിവാക്കാന്‍ തമിഴ്‌നാട് തീരുമാനിച്ചത്. സമ്പന്നര്‍ക്കും ഉന്നത ശ്രേണിയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും അനുകൂലമായാണ് നീറ്റ് പരീക്ഷയുടെ ഘടനയെന്നും, സമൂഹത്തിലെ താഴെക്കിടയിലുള്ള വിദ്യാര്‍ഥികളുടെ മെഡിക്കല്‍ പ്രവേശനത്തിന് പരീക്ഷ തടസ്സമാണെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
നീറ്റ് പരീക്ഷ വിജയിക്കാത്തതില്‍ തമിഴ്‌നാട്ടിലുണ്ടായ വിദ്യാര്‍ഥി ആത്മഹത്യകള്‍ വലിയ ചര്‍ച്ചയായിരുന്നു. നീറ്റ് പരീക്ഷക്ക് മണിക്കൂറുകള്‍ക്കു മുന്‍പാണ് തമിഴ്‌നാട്ടില്‍ പത്തൊമ്പതു വയസുകാരന്‍ ആത്മഹത്യ ചെയ്തത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 14 വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയത്. അതേസമയം, ഒരു കേന്ദ്ര നിയമത്തെ വെല്ലുവിളിച്ചുള്ള ബില്ലിനു രാഷ്ട്രപതിയുടെ അംഗീകാരം കൂടാതെ യാതൊരു സാധുതയും ഉണ്ടാവില്ല എന്നതും ശ്രദ്ധേയമാണ്.