ഇടുക്കി: തനിക്കെതിരായ പാര്‍ട്ടി നടപടി ശരിയായില്ലെന്ന് ദേവികുളം മുന്‍ എം എല്‍ എയും സി പി എം നേതാവുമായിരുന്ന എസ് രാജേന്ദ്രന്‍. താന്‍ ജാതി പറഞ്ഞ് വോട്ട് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയോ ജാതീയമായ വേര്‍തിരിവ് കാണിക്കുകയോ ചെയ്തിട്ടില്ലെന്നും പാര്‍ട്ടിയാണ് ജാതി നോക്കി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. പെട്ടിമുടിയില്‍ ദുരന്തമുണ്ടായപ്പോള്‍ മുഴുവന്‍ സമയവും അവിടെതന്നെ ഉണ്ടായിരുന്നു. അന്ന് മുഖ്യമന്ത്രി എത്തിയപ്പോള്‍ അവിടെയെത്താഞ്ഞത് മനപ്പൂര്‍വ്വമല്ല. അന്ന് തന്നെ മുഖ്യമന്ത്രിയെ കണ്ടിരുന്നു എന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. ഇടുക്കിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസമാണ് സിപിഎം, പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് എസ് രാജേന്ദ്രനെ സസ്പെന്‍ഡ് ചെയ്തത്. ദേവികുളത്തെ ഇടത് മുന്നണി സ്ഥാനാർത്ഥി എ രാജയെ പരാജയപ്പെടുത്താൻ എസ് രാജേന്ദ്രൻ ശ്രമിച്ചുവെന്നും, ജയിപ്പിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ലെന്നും പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എസ് രാജേന്ദ്രനെതിരെ ജില്ലാ നേതൃത്വം പരാതി നല്‍കിയത്. ജനുവരി ആദ്യവാരം ഇടുക്കിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ എസ് രാജേന്ദ്രനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. കൂടാതെ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാന്‍ എസ് രാജേന്ദ്രൻ തയ്യാറാകാത്തതും സസ്പെന്‍ഷനിലേക്ക് വഴിവെച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സസ്പെന്‍ഷനു പിന്നാലെ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിച്ചുവെന്നും മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ലെന്നും എസ് രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. എന്താണ് പാര്‍ട്ടിയെന്നും രാഷ്ട്രീയ പ്രവര്‍ത്തനമെന്നും അറിയാത്ത കാലത്താണ് സിപിഎമ്മില്‍ ചേര്‍ന്നത്. അതിനാല്‍ മറ്റ് പാര്‍ട്ടികളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. വേറെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്ക് യോജിച്ചുപോകാന്‍ സാധിക്കില്ലെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. മൂന്നാറിലെ പ്രാദേശിക നേതാക്കളാണ് തനിക്കെതിരായ പ്രചാരണങ്ങള്‍ നടത്തിയതെന്നും പുറത്താക്കൽ നടപടി താൻ പ്രതീക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.