തിരുവനന്തപുരം: മീഡിയാ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ജനാധിപത്യത്തിന് നിരക്കാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അപ്രിയ വാര്‍ത്തകളോടുള്ള സംഘപരിവാര്‍ ശക്തികളുടെ അസഹിഷ്ണുതയാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയിലൂടെ വ്യക്തമാകുന്നത്. എന്തുകാരണംകൊണ്ടാണ് സംപ്രേക്ഷണം തടയുന്നത് എന്ന് വ്യക്തമാക്കാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്. അതുകൊണ്ടുതന്നെ ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ് എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള ഇത്തരം കടന്നുകയറ്റങ്ങള്‍ക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയമാണ് മീഡിയാ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിക്കുന്നതെന്നാണ് മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. നിയമ പോരാട്ടം തുടരുമെന്നും അധികം വൈകാതെ പ്രേക്ഷകരിലേക്ക് തിരികെയെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇത് രണ്ടാം തവണയാണ് മീഡിയാ വണ്‍ ചാനലിന്റെ സംപ്രേക്ഷണം കേന്ദ്രസര്‍ക്കാര്‍ തടയുന്നത്. ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചായിരുന്നു നേരത്തെ നടപടിയെടുത്തത്. ഇതേകാരണത്താല്‍ ഏഷ്യാനെറ്റ് ന്യൂസിനും കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ 48 മണിക്കൂര്‍ സംപ്രേക്ഷണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ നടപടിക്കെതിരെ മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരുമുള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്.