കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തില്‍ നിന്നും യു ഡി എഫിന്‍റെ അരിതാ ബാബു വിജയിച്ചു എന്ന മനോരമയുടെ വാര്‍ത്തയില്‍ കൂടുതല്‍ പ്രതികരണവുമായി അഡ്വ. യു പ്രതിഭ എം എല്‍ എ. സഖാക്കളുടെ പോരാട്ട വീര്യത്തെ തോൽപ്പിക്കാൻ ആയിരം ജന്മമെടുത്താലും ഒരു മനോരമയ്ക്കും കഴിയില്ല. ഞാൻ തോൽക്കുമെന്നുറപ്പിച്ചു മനോരമയെഴുതിയ റിപ്പോർട്ടുകൾ എന്നെ അതിശയിപ്പിക്കുന്നില്ലെന്നും എം എല്‍ എ ഫേസ്ബുക്കില്‍ കുറിച്ചു.
'പാളിയത് പാരഡിയിലോ പാൽ സൊസൈറ്റിയിലോ? കായംകുളത്ത് വിശ്വാസത്തിലും കൈപൊള്ളി സിപിഎം'- എന്ന് തലക്കെട്ടോടെയായിരുന്നു മനോരമയുടെ വാര്‍ത്താ സൈറ്റില്‍ ആരിത ബാബു വിജയിച്ചതായി വാര്‍ത്ത വന്നത്. യു പ്രതിഭ രണ്ടാമതും ജയിച്ച് നില്‍ക്കുമ്പോഴായിരുന്നു ഇങ്ങനെയൊരു വാർത്ത എന്നതാണ് ശ്രദ്ധേയം. എന്നാല്‍, നേരത്തെ തയ്യാറാക്കിവെച്ച വാർത്ത സാങ്കേതിക തകരാർ മൂലം ലൈവില്‍ എത്തുകയായിരുന്നുവെന്നാണ് മനോരമ നല്‍കുന്ന വിശദീകരണം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
തിരഞ്ഞെടുപ്പിൽ എങ്ങിനെയും എന്നെ തോൽപ്പിക്കുക എന്ന ഉദ്ദേശവുമായി മനോരമയും കേരളകൗമുദിയും മറ്റുചില ഓൺലൈൻ മാധ്യമങ്ങളും കായംകുളത്ത് തമ്പടിച്ചു കിടന്നു. വ്യക്തിപരമായ വേദനകളും ഇല്ലായ്മകളും പറഞ്ഞല്ല ഒരു തിരഞ്ഞെടുപ്പിൽ മനുഷ്യരെ അഭിമുഖീകരിക്കേണ്ടത് മറിച്ചു രാഷ്ട്രീയവും വികസനവും സാമൂഹ്യ പ്രവർത്തനവും പറഞ്ഞു കൊണ്ടായിരിക്കണം എന്നത് എനിക്ക് ബോധ്യമുണ്ടായിരുന്നു, അത് കൊണ്ട് തന്നെ കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന കണ്ണീർ കഥകളിൽ എന്നെ മനസ്സിലാക്കിയ ജനങ്ങൾ വീഴില്ല എന്നെനിക്കുറപ്പുണ്ടായി.
ഞാൻ തോൽക്കുമെന്നുറപ്പിച്ചു മനോരമയെഴുതിയ റിപ്പോർട്ടുകൾ എന്നെ അതിശയിപ്പിക്കുന്നില്ല. എന്നെ പരാജയപ്പെടുത്താൻ വേണ്ടി അവരിറക്കിയ വാർത്തകൾ അതിനേക്കാൾ ക്രൂരമായിരുന്നു. എത്ര കടുത്ത ദുഷ്പ്രചരണത്തിലും, വേട്ടയാടലുകളിലും ഞാൻ ഒരിഞ്ചു പിറകോട്ട് പോയില്ല, തളർന്നു പോയില്ല, എന്റെ ഒപ്പം നിന്ന എന്റെ പ്രിയ സഖാക്കളുടെ ആത്മവിശ്വാസം എന്റെ കരുത്തായി. സഖാക്കളുടെ പോരാട്ട വീര്യത്തെ തോൽപ്പിക്കാൻ ആയിരം ജന്മമെടുത്താലും ഒരു മനോരമയ്ക്കും കഴിയില്ല..
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക