സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് 12, എറാണകുളം 3, തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, തൃശ്ശൂര്‍ രണ്ട് വീതവും പാലക്കാട് ഒരെണ്ണവുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഒമ്പത് പേരാണ് വിദേശത്ത് നിന്ന് വന്നവര്‍. ബാക്കിയെല്ലാം സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. തിരുവനന്തപുരത്തും കോഴിക്കോടും ഓരോരുത്തർക്കു രോഗം മാറി. 265 പേർക്ക് ആകെ രോഗം സ്ഥിരീകരിച്ചു. 237 പേർ ചികിത്സയിലാണ്.
ഇതുവരെ രോഗബാധയുണ്ടായവരിൽ 191 പേർ വിദേശത്ത് നിന്നെത്തി. അതില്‍ ഏഴ് പേർ വിദേശികളാണ്. 67 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഒരുലക്ഷത്തി അറുപത്തിനാലായിരത്തി നൂറ്റിമുപ്പത് പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തി അറുപത്തിമൂവായിരത്തി അഞ്ഞൂറ്റി എട്ട്‌പേര്‍ വീടുകളിലും 622 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിച്ചു. 7965 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 7256 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍ഗോഡ് കൊവിഡ് ആശുപത്രി
പരിശോധന മെച്ചപ്പെട്ട നിലയിൽ നടക്കുന്നു. പുതുതായി 100 മുതൽ 150 പേർ വരെയാണ് ലക്ഷണങ്ങളുമായി ദിവസേന എത്തുന്നത്. ഇവരുടെ സാംപിളുകൾ അപ്പോൾ തന്നെ എടുക്കുന്നു. കാസർകോട് മെഡിക്കൽ കോളജ് നാലു ദിവസത്തിനകം കൊവിഡ് ആശുപത്രിയായി പ്രവർത്തനം തുടങ്ങും.
എപ്പിഡമിക് ആക്ട്
അനാവശ്യമായി പുറതത്തിറങ്ങി നടന്ന ആളുകള്‍ക്കെതിരെ 22,333 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2155 പേരെ അറസ്റ്റു ചെയ്തു. 12,783 വാഹനങ്ങള്‍ പിടിച്ചെടുക്കയും ചെയ്തിട്ടുണ്ട്. എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കുകയാവും ഇനി ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
സൗജന്യ റേഷൻ വിതരണം
ഇന്ന് സൗജന്യ റേഷൻ വിതരണം ആരംഭിച്ചു. പതിനാലര ലക്ഷത്തോളം പേർക്ക് ഇന്നു മാത്രം റേഷൻ വിതരണം ചെയ്തു. മെച്ചപ്പെട്ട നിലയിലാണ് ഇന്നത് നടന്നത് എന്നും ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും ക്രിയാത്മക ഇടപെടൽ നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ചിലയിടങ്ങളിൽനിന്ന് അരിയുടെ അളവിൽ കുറവുണ്ടെന്ന ഒറ്റപ്പെട്ട പരാതികൾ ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങൾ റേഷൻ കടയുടമകൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
മിൽമ പ്രതിസന്ധി
1,80,000 ലീറ്റർ പാൽ മിച്ചമായി വരുന്ന അവസ്ഥ വന്നു. തമിഴ്നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് പ്രതിദിനം 50,000 ലീറ്റർ പാൽ ഇ റോഡിലുള്ള പാൽപ്പൊടി ഫാക്ടറിയിൽ എടുക്കാമെന്ന് ധാരണയായിട്ടുണ്ട്. മില്‍മയുടെ പാലും മറ്റ് ഉത്പന്നങ്ങളും കണ്‍സ്യൂമര്‍ഫോഡ് വഴി വിതരണം ചെയ്യും.
എൻഡോസൾഫാൻ ആശ്വാസം
എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ധാന്യം വീടുകളിൽ എത്തിക്കും. ക്വാറന്റീനിലുള്ളവർക്കുള്ള ക്ഷേമ പെൻഷൻ അവരുടെ വീടുകളിൽ എത്തിക്കും.
അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം
തൊഴിലിടങ്ങളിലും ഫാക്ടറികളിലും താമസിച്ച് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം അതത് തൊഴിലുടമകള്‍ തന്നെ നല്‍കണമെന്നും അവരെ ഭക്ഷണ സമയത്ത് സര്‍ക്കാര്‍ ക്യാമ്പുകളിലേക്ക് അയക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കമ്യൂണിറ്റി കിച്ചനുകൾ
സംസ്ഥാനത്ത് 1316 കമ്യൂണിറ്റി കിച്ചനുകൾ പ്രവര്‍ത്തിക്കുന്നു. രണ്ട് ലക്ഷത്തില്‍ അധികം പേർക്കു ഭക്ഷണം നൽകി. സന്നദ്ധ സേനയുടെ റജിസ്ട്രേഷനിൽ നല്ല പുരോഗതിയുണ്ടായി. പഞ്ചായത്ത് അടിസ്ഥാനത്തിലാണ് റജിസ്ട്രേഷൻ.
വര്‍ഗീയ വെച്ചു പൊറുപ്പിക്കില്ല
തബ് ലീഗ് സമ്മേളനത്തെക്കുറിച്ചും അതില്‍ പങ്കെടുത്തവരെക്കുറിച്ചും അവരുടെ മതത്തെക്കുറിച്ചും അസഹിഷ്ണുതയോടെയുള്ള പ്രചരണം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. ഈ രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരും തുനിഞ്ഞിറങ്ങേണ്ടതില്ല. കൊറോണ വൈറസ് മതം നോക്കി ബാധിക്കുന്ന ഒന്നല്ല. അതിനാല്‍ നമ്മള്‍ എല്ലാവരും ജാഗ്രത പാലിക്കണം.