ഡല്‍ഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 20 ലേക്ക് മാറ്റിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നേരത്തെ ഫെബ്രുവരി 14 ന് ഒറ്റ ഘട്ടമായി നടത്താന്‍ നിശ്ചയിച്ച തെരഞ്ഞെടുപ്പാണ് ആറു ദിവസത്തേക്ക് നീട്ടിയത്. ഗുരു രവിദാസ് ജയന്തി ദിനം പ്രമാണിച്ചാണ് ഫെബ്രുവരി 14 ലെ വോട്ടെടുപ്പ് വേണ്ടെന്നുവെച്ചത്. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും ഈ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ ഉന്നയിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് തീയതി ഫെബ്രുവരി 20 ലേക്ക് മാറ്റിയത്.
രാജ്യത്തെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നിര്‍ണ്ണായകമായ നിയമസഭാ തെരഞ്ഞെടുപ്പുകളാണ് ഫെബ്രുവരിയില്‍ നടക്കുന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഫെബ്രുവരി 10 മുതല്‍ 7 ഘട്ടങ്ങളിലായാണ് നടക്കുക. ഇതില്‍ മൂന്നാം ഘട്ടത്തിലാണ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. യു പി യിലെ ആറാം ഘട്ട തെരെഞ്ഞെടുപ്പും മണിപ്പൂര്‍ തെരെഞ്ഞെടുപ്പും മാര്‍ച്ച് 3 ന് നടക്കും. മാര്‍ച്ച് 10 നാണ് ഫല പ്രഖ്യാപനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തെരഞ്ഞെടുപ്പ് നടക്കുന്ന 4 സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി ഭരണത്തിലുള്ളത്. പഞ്ചാബിൽ കോൺഗ്രസാണ് ഭരണകക്ഷി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് ഉള്‍പ്പെടെ കമ്മീഷന് പരിഗണിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം തെരഞ്ഞെടുപ്പ് നടത്തണം എന്ന് നിലപാട് എടുക്കുകയായിരുന്നു.1,250 വോട്ടർമാരാണ് ഒരു ബൂത്തിൽ ഉണ്ടാകുക. നേരത്തെ ഇത് 1,500 ആയിരുന്നു. സ്ഥാനാര്‍ഥികള്‍ക്ക് ഓൺലൈനായി നാമനിർദേശം സമർപ്പിക്കാം.