തിരുവനന്തപുരം: ആരോഗ്യവകുപ്പിന്‍റെ ഫയലുകള്‍ കാണാതായ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഷ്ട്രീയ നേതൃത്വത്തിന്‍റെ അറിവോടെ നടന്ന അഴിമതി മറക്കാനാണ് ആരോഗ്യവകുപ്പിന്‍റെ ഫയലുകള്‍ മുക്കിയതെന്ന് വിഡി സതീശന്‍ പറഞ്ഞു. കൊവിഡിന്‍റെ സമയത്ത് വാങ്ങിയ മരുന്നുകളുടെ ഫയലുകളാണ് കാണാതായിരിക്കുന്നതെന്നും സര്‍ക്കാര്‍ ഇതില്‍ അന്വേഷണം നടത്താത്തത് കുറ്റക്കാരെ സംരക്ഷിക്കാനാണെന്നും വിഡി സതീശന്‍ ആരോപിച്ചു. ഫയല്‍ കാണാതായതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.
ആരോഗ്യവകുപ്പില്‍ നിന്നും ഫയല്‍ കാണാതായ വിവരംഉദ്യോഗസ്ഥര്‍ തന്നെയാണ് പോലീസിനെ അറിയിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ടെൻഡർ ഒഴിവാക്കി കോടിക്കണക്കിന് രൂപയും മരുന്നും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയത് വിവാദമായതിന് പിന്നാലെയാണ് ഫയലുകൾ കാണാതായത്. അതേസമയം, ആരോഗ്യവകുപ്പിന്‍റെ ഫയലുകള്‍ കാണാതായ സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് വിശദീകരണം നല്‍കിയിരുന്നു. വളരെ പഴയ ഫയലുകളാണ് കാണാതായത്. കൊവിഡ് കാല ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്നും കെ എം എസ് സി എല്‍ രൂപീകൃതമായതിന് മുമ്പുള്ള ഫയലുകളാണിതെന്നുമാണ് മന്ത്രി പറഞ്ഞത്. അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും സംഭവത്തെക്കുറിച്ച് ഇപ്പോള്‍ ധന വകുപ്പും ആന്വേഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പരാതിയെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.