ചണ്ഡിഗഡ്: ഹരിയാനയിലെ ബിവാനി ജില്ലയിലെ ഖനന പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ 4 പേര്‍ മരണപ്പെട്ടു. നിരവധിയാളുകള്‍ മണ്ണിനടയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തോഷോം ബ്ലോക്കിലെ ഡാംഡാം ഖനന പ്രദേശത്താണ് മണ്ണിടിച്ചില്‍ സംഭവിച്ചത്. ജില്ലാ ഭരണക്കൂടം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും പരിക്കേറ്റവർക്ക് അടിയന്തര സഹായം ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു.
ഒരു ജോലി സ്ഥലത്ത് നിന്നും മറ്റൊരു ജോലി സ്ഥലത്തേക്ക് നീങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് ദേശീയ ഏജന്‍സി നല്‍കുന്ന സൂചന. മരണ സംഖ്യയോ, പരിക്കേറ്റവരുടെ എണ്ണമോ ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള തീവ്ര പരിശ്രമമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഹിസാറിൽ നിന്ന് ഒരു സൈനിക യൂണിറ്റിനെയും രക്ഷാപ്രവര്‍ത്തനത്തിനായി വിളിച്ചിട്ടുണ്ടെന്ന് ഹരിയാന കൃഷിമന്ത്രി ജെ പി ദലാല്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വ്യാഴാഴ്ചയാണ് രണ്ട് മാസത്തോളം ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ ഏര്‍പ്പെടുത്തിയ ബിവാനി ജില്ലയിലെ ഖനന നിരോധനം പിന്‍വലിച്ചത്. അതിനെ തുടര്‍ന്ന് മേഖലയില്‍ കഴിഞ്ഞ ദിവസമാണ് ഖനന പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചത്. അപകടം സംഭവിച്ച ഡാഡം മേഖലയില്‍ വലിയ തോതിലുള്ള ഖനനമാണ് നടക്കുന്നതെന്ന് നിരവധി തവണ ആരോപണം ഉയര്‍ന്നിരുന്നു.