ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ഗബ്രിയേല്‍ ബോറിക്കിന് ഉജ്വല വിജയം. തീവ്ര വലതുപക്ഷ നേതാവായ ഹൊസെ അന്റോണിയോ കാസ്റ്റിനെയാണ് ബോറിക്ക് പരാജയപ്പെടുത്തിയത്. ഇടതുപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ കണ്‍വേര്‍ജെന്‍സ് പാര്‍ട്ടിയുടെ നേതാവാണ് ബോറിക്. ആദ്യമായാണ് ഈ പാര്‍ട്ടി ചിലിയില്‍ അധികാരത്തിലെത്തുന്നത്. അടുത്തവർഷം മാർച്ച് 11ന് ബോറിക്, ചിലെയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും.
ഇതുവരെയുള്ള കണക്ക് പ്രകാരം ഗബ്രിയേല്‍ ബോറിക്കിന് 56 ശതമാനം വോട്ടുകളും അന്റോണിയോ കാസ്റ്റിന് 44 ശതമാനം വോട്ടുകളും ലഭിച്ചു. വിജയത്തോടെ ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരിക്കുകയാണ് ഗബ്രിയേല്‍ ബോറിക്ക്. സിഐഎ അട്ടിമറിയിലൂടെ മാർക്‌സിസ്റ്റ് പ്രസിഡന്റ് സാൽവഡോർ അലൻഡെയെ പുറത്താക്കി 48 വർഷങ്ങൾക്ക് ശേഷമാണ് ചിലിയിൽ വീണ്ടുമൊരു ഇടതുപക്ഷ നേതാവ് പ്രസിഡന്റാകുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പത്തുവർഷം മുൻപ്, ചിലിയിൽ വിദ്യാഭ്യാസ മേഖല സ്വകാര്യവൽക്കരിച്ചതിനെതിരെ രാജ്യതലസ്ഥാനത്ത് ആയിക്കണക്കിന് ആളുകളെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർഥി നേതാവാണ് ഗബ്രിയേൽ ബോറിക്. മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനം ഉറപ്പാക്കും, വിദ്യാർഥികളുടെ കടം എഴുതിത്തള്ളും, അതിസമ്പന്നർക്കുള്ള നികുതി വർധിപ്പിക്കും, സ്വകാര്യ പെൻഷൻ സമ്പ്രദായം പുനഃപരിശോധിക്കും തുടങ്ങിയവയായിരുന്നു ബോറിക്കിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍.
ചിലിയിലെ സാമ്പത്തിക അസമത്വങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അതിനെ നേരിടുന്നതിന് നൂതനമായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുമെന്നുമായിരുന്നു വിജയത്തിന് ശേഷം ബോറിക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞത്. 'നിയോ ലിബറലിസത്തിന് തുടക്കം കുറിച്ചത് ചിലിയിലാണ്. അതിന്റെ അന്ത്യവും ചിലിയിലായിരിക്കും' എന്നും അദ്ദേഹം പ്രഖ്യാപിച്ചു.