ഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്നും 21 വയസാക്കി ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടിനെതിരെ വിമര്‍ശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കേന്ദ്ര മന്ത്രിസഭയുടെ പുതിയ തീരുമാനം സ്ത്രീ ശാക്തികരണം ലക്ഷ്യം വെച്ചുള്ളതല്ലെന്നും ഇതിനു പിന്നില്‍ ഗൂഢലക്ഷ്യമാണുള്ളതെന്നും വേണുഗോപാല്‍ പറഞ്ഞു. സ്ത്രീശാക്തികരണമാണ് ലക്ഷ്യം വെക്കുന്നതെങ്കില്‍ അത്തരത്തിലൊരു നിയമമായിരുന്നു കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യേണ്ടതെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയര്‍ത്തിയ തീരുമാനത്തിനെതിരെ സിപിഎമ്മും രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ആയി ഉയര്‍ത്തുന്നത് ദുരൂഹമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഇത്തരമൊരു സമീപനം സ്വീകരിച്ചതിന്‍റെ യുക്തി മനസിലാകുന്നില്ലെന്നും ഇങ്ങനെയൊരു നിയമത്തിന്‍റെ ആവശ്യം ഇപ്പോള്‍ ഇല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ശൈത്യകാല പാര്‍ലമെന്‍റ് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തിയ ഭേദഗതി അവതരിപ്പിക്കും. ഇന്ത്യയില്‍ നിലവിൽ പുരുഷന്‍റെ വിവാഹപ്രായവും 21 ആണ്. കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് സൂചനകള്‍ നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന മന്ത്രി സഭാ യോഗത്തിലാണ് വിവാഹപ്രായം ഏകീകരിക്കാനുള്ള നടപടികള്‍ക്ക് അംഗീകാരം ലഭിച്ചത്.
1978-ലാണ് സ്ത്രീകളുടെ വിവാഹപ്രായം 15-ൽ നിന്ന് 18 ആക്കി ഉയർത്തിയത്. അന്ന് നിലനിന്നിരുന്ന ശാരദാ ആക്ട് ഭേദഗതി ചെയ്തായിരുന്നു ഇത്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ പുതിയ ബില്ലിൽ കേന്ദ്രസർക്കാർ നിലവിലെ ശൈശവവിവാഹ നിരോധനനിയമത്തിലും സ്പെഷ്യൽ മാര്യേജ് ആക്ടിലും ഹിന്ദു മാര്യേജ് ആക്ട് പോലുള്ള വ്യക്തിനിയമങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് സൂചന.