സജീവ രാഷ്ട്രീയം ഉപേക്ഷിച്ച മെട്രോമാന്‍ ഇ ശ്രീധരന്‍റെ തീരുമാനം വൈകി വന്ന വിവേകമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി. ജയരാജന്‍. കുഴല്‍ പണത്തിന്‍റെയും കള്ളപ്പണത്തിന്‍റെയും രാജക്കന്മാരായി വിലസുന്ന ബിജെപിയിലേക്ക് അദ്ദേഹത്തെ പോലെയുള്ള ഒരാള്‍ പോകാന്‍ പാടില്ലായിരുന്നു. കേരളത്തിലെ ബിജെപി ആഴക്കടലിലെ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഇപ്പോള്‍ എങ്കിലും തോന്നിയത് നന്നായി. വൈകി വന്ന വിവേകമാണ് ഒരു പക്ഷെ ചിലരെയെങ്കിലും രക്ഷിക്കുക എന്ന് എം വി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
മെട്രോമാന് വൈകി വന്ന വിവേകം
മുഖ്യമന്ത്രിക്കസേര ബിജെപി നേതാക്കൾ വാഗ്ദാനം ചെയ്തപ്പോൾ വീണുപോയ മെട്രോമാന് ബിജെപിയോട് വിടപറയാൻ തോന്നിയത് വൈകി വന്ന വിവേകമാണ്. ബിജെപിയിൽ ചേരുകയും പാലക്കാട് സ്ഥാനാർത്ഥിയാവുകയും ചെയ്തതോടെ അന്ന് മുഖപുസ്തകത്തിൽ ഞാൻ നടത്തിയ പ്രതികരണം ഇപ്രകാരമായിരുന്നു. "വികസനപദ്ധതികളുടെ കാര്യത്തിൽ ബ്യൂറോക്രാറ്റ് എന്ന നിലയിൽ കൊങ്കൺ ശ്രീധരൻ ജനകീയ അംഗീകാരമുള്ളയാളാണ്. എന്നാൽ വർഗ്ഗീയ രാഷ്ട്രീയം സ്വീകരിച്ചതോടെ അദ്ദേഹത്തെ തിരസ്കരിക്കുക തന്നെ ചെയ്യും. "കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല എന്നും ബിജെപി നേതാക്കൾ തന്നെ ചതിച്ചുവെന്നും ഉള്ള പുതിയ പ്രതികരണം ഈ നിലപാട് ശരിവെക്കുന്നതാണ്. കള്ളപ്പണത്തിന്റെയും കുഴൽപ്പണത്തിന്റെയും രാജാക്കന്മാരായി വിലസുന്ന ബിജെപിയിലേക്ക് മെട്രോമാൻ പോകാൻ പാടില്ലായിരുന്നു. പാലക്കാട് തന്നെ തോൽപ്പിച്ചതാണ് എന്ന കൊങ്കൺ ശ്രീധരന്റെ പ്രതികരണം തികച്ചും ശരിയുമാണ്. കേരളത്തിലെ ബിജെപി ആഴക്കടലിലെ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. അതിൽ നിന്ന് രക്ഷപ്പെടാൻ ഇപ്പൊഴെങ്കിലും തോന്നിയത് നന്നായി. വൈകി വന്ന വിവേകമാണ് ഒരുപക്ഷെ ചിലരെ രക്ഷിക്കുക.
എം വി ജയരാജൻ
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക