ലഖ്നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമര്‍ശനവുമായി ബിജെപി എം പി വരുണ്‍ ഗാന്ധി. അധ്യാപക നിയമന പരീക്ഷയിൽ അട്ടിമറി ആരോപിച്ച് പ്രകടനം നടത്തിയ ഉദ്യോഗാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. ഇതിനെതിരെയാണ് വരുണ്‍ ഗാന്ധിയുടെ പ്രതികരണം. യോഗ്യരായ ഉദ്യോഗാർത്ഥികളും ആവശ്യമായ ഒഴിവുകളുമുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ടാണ് സര്‍ക്കാര്‍ നിയമനം നടത്താത്തതെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും സമാധാനപരമായി പ്രതിഷേധിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും യോഗി ആദിത്യനാഥ് അത് മറക്കരുതെന്നും വരുണ്‍ ഗാന്ധി തുറന്നടിച്ചു.
ഇന്ത്യയില്‍ ആര്‍ക്കും പ്രതിഷേധങ്ങള്‍ നടത്താന്‍ അവകാശമുണ്ട്. സമാധാനപരമായി പ്രതിഷേധിക്കുന്ന ആളുകളെ സര്‍ക്കാര്‍ എന്തിനാണ് പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. പ്രതിഷേധിക്കുന്നവരും ഇന്ത്യക്കാരാണ്. അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കേണ്ടതും ജനാധിപത്യ രീതിയില്‍ അതിന് പരിഹാരം കാണേണ്ടതും ഉത്തരവാദിത്വപ്പെട്ട സര്‍ക്കാരാണ്. അധികാര കസേരകളില്‍ ഇരിക്കുന്ന ആരുടെയെങ്കിലും മക്കള്‍ ഈ പ്രതിഷേധത്തിന് ഉണ്ടായിരുന്നെങ്കില്‍ പൊലീസ് ഇത്തരമൊരു നിലപാട് സ്വീകരിക്കുമായിരുന്നോയെന്നും വരുണ്‍ ഗാന്ധി ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യുപിയില്‍ 69,000 അസിസ്റ്റന്‍റ് അധ്യാപകരുടെ ഒഴിവിലേക്ക് 2019ല്‍ നടന്ന പരീക്ഷയിൽ ക്രമക്കേട് ആരോപിച്ചാണ് പ്രതിഷേധക്കാർ നിരന്തരമായി പ്രക്ഷോഭം നടത്തുന്നത്. ഇതിനെതിരെ യോഗി ആദിത്യനാഥിന്‍റെ വസതിയിലേക്ക് പ്രതിഷേധക്കാര്‍ മാർച്ച് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് മർദിച്ചത്. ഇതിന്‍റെ വീഡിയോയും വരുണ്‍ ഗാന്ധി ട്വീറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷ നേതാക്കളും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.