കൊച്ചി: മഴയാണ് പ്രശ്നമെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡുകളൊന്നും കാണില്ലെന്ന നടൻ ജയസൂര്യയുടെ പരാമര്‍ശത്തിന് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. കേരളത്തെയും ചിറാപുഞ്ചിയേയും തമ്മില്‍ താരതമ്യം ചെയ്യുക സാധ്യമല്ല. റോഡുകളുടെ ശോചനിയവസ്ഥ മറികടക്കാന്‍ എന്താണ് പരിഹാരമെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. ചിറാപ്പുഞ്ചിയില്‍ ആകെ പതിനായിരം കിലോമീറ്റര്‍ റോഡുകള്‍ മാത്രമാണുള്ളത്. എന്നാല്‍ കേരളത്തില്‍ മൂന്നര ലക്ഷം റോഡുകളാണുള്ളത്. മഴയെ പഴിചാരി ഉത്തരവാദിത്തതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നികുതി അടക്കുന്ന ജനങ്ങളുടെ അവകാശമാണ് നല്ല റോഡുകളെന്നായിരുന്നു ജയസൂര്യ പറഞ്ഞത്. റോഡുകള്‍ തകര്‍ന്നുകിടക്കുന്നതിന് മഴയെ കുറ്റം പറയേണ്ട. മഴയാണ് പ്രശ്നമെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡുകളേ കാണില്ല. പല പ്രശ്‌നങ്ങളുമുണ്ടാകും പക്ഷേ അതൊന്നും ജനങ്ങളറിയേണ്ട കാര്യമില്ല. ജനങ്ങള്‍ക്ക് കിട്ടേണ്ട കാര്യങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടിയേ തീരു. മോശം റോഡുകളിലൂടെ പോയി അപകടങ്ങളില്‍ മരിക്കുന്നവരുടെ ജീവന് ആരാണ് സമാധാനം പറയുകയെന്നും ജയസൂര്യ ചോദിച്ചു. റോഡുകളെ കുറിച്ചുള്ള പരാതി പൊതുജനങ്ങൾക്ക് നേരിട്ട് വിളിച്ചറിയക്കാനുള്ള പദ്ധതിയുടെ ഉദ്ഘാടന വേദിയിലായിരുന്നു ജയസൂര്യയുടെ രൂക്ഷവിമർശനം.