ചില സമരങ്ങള്‍, അതില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചുകിട്ടാനുള്ളത് മാത്രമല്ല. സമൂഹത്തിലെ പലവിധ ബലതന്ത്രങ്ങളെയും പുറത്തുകൊണ്ടുവരാനുള്ളത് കൂടിയാണ്. നാം അറിയാതിരുന്ന നമ്മുടെ തന്നെ മുഖത്തിന്റെ പല കോണ്‍ കാഴ്ചകള്‍ അത് സാധ്യമാക്കും. പുരോഗമനക്കാരെന്ന് വിലയിരുത്തപ്പെട്ടവര്‍ എത്രമാത്രം യാഥാസ്ഥികരാണെന്ന്, യാഥാസ്ഥികരെന്ന് വിലയിരുത്തപ്പെട്ടവര്‍ എത്രമാത്രം പുരോഗമനവാദികളാണ് എന്ന് അത് നമുക്ക് കാട്ടിത്തരും. അത്തരമൊരു സമരമായിരുന്നു അനുപമയുടെ സമരം. അത് വിജയം കണ്ടിരിക്കുന്നു. DNA Test ഫലം വന്നതോടെ കുഞ്ഞ് അനുപമയുടെത് തന്നെയാണെന്ന് അസന്നിഗ്ദമായി തെളിഞ്ഞിരിക്കുന്നു.
സമരശക്തിക്ക് മേല്‍ സാങ്കേതിക വാദത്തിന്റെ പരുന്തുകള്‍ പറക്കില്ല
വിഷയം കോടതിയിലാണ് നമുക്കൊന്നും ചെയ്യാനില്ല, എന്ന് കയ്യൊഴിഞ്ഞവർ രായ്ക്കുരാമാനം കുഞ്ഞിനെ കേരളത്തിലെത്തിച്ചതും DNA Test നടത്തിയതും നാം കണ്ടു. സമരശക്തിയും ജനേഛയും ഒത്തുചേർന്നാൽ സാങ്കേതിക വാദങ്ങൾ പൊളിയുമെന്നതിന് ഇതിൽ പരം വലിയ തെളിവ് ആവശ്യമുണ്ടൊ? സാങ്കേതികം പറഞ്ഞവര്‍ തന്നെയാണ് ദീപാ പി മോഹനന്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു കൊടുത്തുകൊണ്ട് സമരം അവസാനിപ്പിച്ചത്. ഈ നവമ്പര്‍ സമര വിജയഗാഥകളുടെതാണ്. ഐതിഹാസികമായ കര്‍ഷക സമരം കേന്ദ്രത്തില്‍ വിജയം കണ്ടതും ദീപാ പി മോഹനന്റെയും അനുപമയുടെയും സമരങ്ങള്‍ കേരളത്തില്‍ വിജയം കണ്ടതും ഈ നവമ്പറില്‍ തന്നെയാണ്. ഈ സമര വിജയഘട്ടത്തില്‍ കേരളത്തിലെ ചാനലുകള്‍ കേന്ദ്രീകരിച്ചുനടന്ന ചര്‍ച്ചകളും പരിണാമങ്ങളും ശ്രദ്ധെയമായിരുന്നു. ആദ്യമാദ്യമൊക്കെ അനുപമയേയും അജിത്തിനേയും ആരോപണങ്ങൾ കൊണ്ട് മൂടിയവരിൽ പലർക്കും ഉൾകാഴ്ച തിരിച്ചുകിട്ടിയിരിക്കുന്നു. അനുപമയാണ് ശരി എന്ന് അവരിൽ പലരും പറഞ്ഞു തുടങ്ങിയിരിക്കുന്നു. കുഞ്ഞിനെ തിരിച്ചുകിട്ടിയതുമാത്രമല്ല സമരത്തിന്‍റെ വിജയം. അത് കേരളത്തിലെ സദാചാരവും ദുരഭിമാനക്കടത്തും ജാതീയമായ ഇകഴ്ത്തലുകളും ചര്‍ച്ചയിലേക്ക് കൊണ്ടുവന്നു. ഔദ്യോഗികമായ ഗൂഡാലോചകള്‍ എതുതരത്തിലാണ് സംഭവിക്കുന്നത് എന്നതിനെ സംബന്ധിച്ച്, മനസ്സിലാക്കാനും ജാഗ്രതപ്പെടാനും ഈ സമരവേള ഉതകിയിട്ടുണ്ട്.
പ്രസവിച്ച് മൂന്നാം ദിവസം എടുത്തു കൊണ്ടുപോയി എല്ലാ രേഖകളും ഝടുതിയിൽ റെഡിയാക്കി കുഞ്ഞിനെ ആന്ധ്രയിലെച്ചതിൽ എന്തുമാത്രം ഗൂഡാലോചന നടന്നുവെന്ന് ചര്‍ച്ചകളിലൂടെയും തെളിവുക്ളിലൂടെയും വ്യക്തമായി. അതോടൊപ്പം എത്ര സ്ത്രീവിരുദ്ധവും മനുഷ്യത്വ ഹീനവുമായ കാര്യങ്ങള്‍ അരങ്ങേരിയാലും ഭരണകൂട യുക്തിക്കും ഗൂഡാലോച്ചനക്ള്‍ക്കും ന്യായം നിരത്താന്‍ കങ്കാണിമാരെ എത്ര വേണമെങ്കിലും കിട്ടുമെന്നും ഈ സമരം കാട്ടിത്തന്നു. പത്രങ്ങളിലും ടി വി കളിലും സൈബറിട മാധ്യമങ്ങളിലും നിറഞ്ഞു നിന്ന് മര്യാദകെട്ട വാക്കുകളിലൂടെ ഔദ്യോഗിക സംവിധാനത്തിന് യാതൊളുപ്പുമില്ലാതെ ഇവര്‍ ജയ് വിളിച്ചു. ശിശുക്ഷേമ സമിതിയേയും സർക്കാർ ദത്തു കൊടുക്കൽ പ്രകൃയയേയും ന്യായീകരിച്ചവർക്ക് അനുപമയെ തെറി പറഞ്ഞവർക്ക്, സമരത്തിന്‍റെ വിജയത്തില്‍ ദൃഷ്ടാന്തങ്ങളുണ്ട്. കേരളമാകെ നോക്കി നിൽക്കെ ഇത്തരത്തില്‍ ന്യായീകരിക്കാന്‍ ന്യായീകരണ തൊഴിലാളികള്‍ക്ക് സാധിച്ചിട്ടുണ്ട് എങ്കില്‍, മെല്ലെപ്പോക്ക് നടത്താന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എങ്കില്‍, അനുപമ വിഷയം ഇത്ര പോപ്പുലറാകുന്നതിന് മുൻപ് എന്തെല്ലാം ചെയ്തു കാണും. അവര്‍ അജിത്തിനോടും അനുപമയോടും എത്ര അവജ്ഞയോടെ പെരുമാറിക്കാണും. ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍ സമരശക്തിയും ജനേഛയും ഒത്തുചേർന്നാൽ സാങ്കേതിക വാദങ്ങൾ പൊളിയുമെന്നതിന്, എല്ലാ ധാര്‍ഷ്ട്യവും മുട്ടുമടക്കുമെന്നതിന് അനുപമയുടെ സമരത്തില്‍ പരം വലിയൊരു തെളിവ് ആവശ്യമുണ്ടൊ?
മുഖ്യമന്ത്രി എല്ലാറ്റിനും വിശദീകരണം നല്‍കിയേ പറ്റൂ
അതുകൊണ്ട് അമർത്തിത്തന്നെ പറയുന്നു. അനുപമയുടെ കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് ഇനിയും ആരെയെങ്കിലും രക്ഷിച്ചു കളയാനാണ് ഭാവമെങ്കിൽ അത് ദയനീയമായി പരാജയപ്പെടും. അത് ഷിജുഖാനെയാണെങ്കിലും ജയചന്ദ്രനെയാണെങ്കിലും ശരി. ദുരഭിമാനക്കടത്ത് നടത്തിയവർ ആ തെറ്റ് തിരുത്തി പൊതു സമൂഹത്തിനും ഭരണഘടനയ്ക്കും മുമ്പാകെ വന്നു നിൽക്കുകയാണ് വേണ്ടത്. അല്ലാതെ ആദ്യതെറ്റ് മറച്ചു പിടിക്കാൻ പുതിയ തെറ്റുകൾ ചെയ്യാനാണ് പരിപാടില്ലെങ്കിൽ തെറ്റുകളുടെ ആഴവും പരപ്പും വർദ്ധിക്കുക മാത്രമായിരിക്കും ഫലം. അതുകൊണ്ട് ഇരുട്ടുകൊണ്ട് ഒറ്റയടയ്ക്കാന്‍ നോക്കാതെ, മനുഷ്യരെ ചെറുതായ് കാണാന്‍ ശ്രമിക്കാതെ കുട്ടിക്കടത്ത് കേസില്‍ ഭാഗഭാക്കായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. അനുപമയുടെ പരാതിയിന്‍മേല്‍ നടപടിയെടുക്കാനോ എഫ് ഐ ആര്‍ ഇടാനോ തയാറാകാതിരുന്ന പേരൂര്‍ക്കട സബ് ഇന്‍സ്പെക്ടര്‍ മുതല്‍ ഡി ജി പി വരെയുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ ഈ കേസില്‍ കുറ്റക്കാരാണ്. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയറാകണം. അതിന് തയാറല്ലെങ്കില്‍ എന്തുകൊണ്ട് ഇവര്‍ അനുപമയുടെ പരാതിയില്‍ നടപടിയെടുത്തില്ല എന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണം. ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാനും കൂട്ടരും ചെയ്ത തെറ്റുകള്‍ വകുപ്പ് തല അന്വേഷണത്തിലൂടെ പുറത്തുവന്നിരിക്കുകയാണ്. ആ പശ്ചാത്തലത്തില്‍ ഷിജുഖാന്‍ രാജിവെച്ച് പുറത്തുപോയേ മതിയാകൂ. അല്ലാത്ത പക്ഷം മുഖ്യമന്ത്രി മുന്‍കയ്യെടുത്ത് കുട്ടിക്കടത്തിന് കൂട്ടുനിന്ന സകലര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ തയാറാകണം. അല്ലാത്ത പക്ഷം മുഖ്യമന്ത്രിക്ക് ഇതിലെല്ലാം പങ്കുണ്ട് എന്നുതന്നെയാണ് വരിക. അത്താമൊരു ഘട്ടം വരാതെ നോക്കേണ്ടത് മുഖ്യമന്ത്രിയാണ്. അനുപമയുടെ കാര്യത്തില്‍ നടന്ന എല്ലാ നിയമലംഘനങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന വകുപ്പിനും സമിതിക്കും കീഴെ നടന്നതാണ്. അതിന്റെയെല്ലാം തലവന്‍ എന്ന നിലയില്‍ പൊതുസമൂഹത്തോട് ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്