തിരുവനന്തപുരം: അനുപമയെന്ന അമ്മയുടെ സഹന സമരത്തിന്‍റെ വിജയമാണിതെന്ന് കെ. കെ. രെമ എം എല്‍ എ. സ്വന്തം കുഞ്ഞിനെ തിരികെ കിട്ടാന്‍ ഒരമ്മയ്ക്ക് തെരുവില്‍ സമരം ചെയ്യേണ്ടി വന്നെങ്കില്‍ അതിവിടുത്തെ ഭരണകൂടത്തിന്‍റെ പരാജയമാണ്. മുഖ്യമന്ത്രി ചെയര്‍മാനായ CWC-യാണ് (ശിശുക്ഷേമ സമിതി) അനുപമയ്ക്ക് ഈ ഗതി വരുത്തിയത്. കുഞ്ഞിനെ CWC അറിഞ്ഞുകൊണ്ട് കടത്തിക്കൊണ്ടുപോയതാണ്. അതിനു കൂട്ടുനിന്ന സമിതിയിലെ ആളുകള്‍ ഇപ്പോഴും തല്‍സ്ഥാനത്തു തുടരുകയാണ്. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇനിയും വൈകരുത് - കെ. കെ. രെമ പറഞ്ഞു.
ഇനി കോടതി വിധിയ്ക്ക് കാത്തു നില്‍ക്കാതെ ഏറ്റവും പെട്ടെന്ന് കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നല്‍കാന്‍ CWC തയ്യാറാകണമെന്നും രമ ആവശ്യപ്പെട്ടു. അതിന് യാതൊരു നിയമതടസ്സവും ഇല്ലെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. ദത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമാണ് കോടതിയില്‍ ഉള്ളത്. അതുകൊണ്ട് ഇനിയും അനുപമയെ തെരുവില്‍ ഒറ്റയ്ക്കിരുത്തരുതെന്നും കെ. കെ. രമ പറഞ്ഞു.
അതേ സമയം അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ നടത്തുന്ന സമരം തുടരുകയാണ്. ആന്ധ്രയിൽ നിന്ന് തിരികെയെത്തിച്ച കുഞ്ഞിപ്പോൾ നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നൽകിയിരുന്നുവെങ്കിലും അനുവാദം നല്‍കിയിരുന്നില്ല. അതിനിടെയാണ് കുഞ്ഞ് അനുപയുടേതുതന്നെ എന്നു വ്യക്തമാക്കുന്ന പരിശോധാനാ ഫലം പുറത്തുവന്നത്.