മുംബൈ: ചരിത്രകാരനും പത്മഭൂഷണ്‍ പുരസ്‌കാര ജേതാവുമായ ബാബസാഹേബ് പുരന്ദരെ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് ദിവസങ്ങളായി പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെ 5 മണിയോടെ ദീനാനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
ഛത്രപതി ശിവജിയെ കുറിച്ചുള്ള എഴുത്തുകളിലൂടെയാണ് ബാബാസാഹേബ് പുരന്ദരെ പ്രശസ്തനായത്. ശിവജിയെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ശിവജിയുടെ ഭരണവും രാജഭരണ കാലത്തെ സംബന്ധിക്കുന്ന വിവരങ്ങളുമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശിവജിയുടെ ജീവിതത്തെ കുറിച്ച് ‘ജാന്ത രാജ്’ എന്ന പേരില്‍ ഒരു നാടകവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2019-ലാണ് രാജ്യം പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചത്. 2015-ല്‍ മഹാരാഷ്ട്ര ഭൂഷന്‍ അവാര്‍ഡും മധ്യപ്രദേശ് സര്‍ക്കാര്‍ കാളിദാസ് പുരസ്‌കാരവും നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ബാബസാഹേബ് മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി. പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത വേദനയാണ് ബാബസാഹേബിന്‍റെ മരണം. അദ്ദേഹത്തിന്‍റെ വിയോഗം ചരിത്രത്തിന്‍റെയും സംസ്‌കാരത്തിന്‍റെയും ലോകത്ത് വലിയ ശൂന്യതയാണ് അവശേഷിപ്പിക്കുന്നത്. ശിവാജി മഹാരാജാവിന്‍റെ ജീവചരിത്രം ജനങ്ങള്‍ക്ക് പകര്‍ന്നുനല്‍കിയതിനാല്‍ അദ്ദേഹത്തിന്‍റെ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടും - നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ബാബസാഹേബ് പുരന്ദരെയുടെ സംസ്‌കാരം സംസ്ഥാന ബഹുമതികളോടെ നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.