തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് അറിഞ്ഞില്ലെന്ന സർക്കാർവാദം പൂർണമായി പൊളിഞ്ഞു. മരം മുറിക്കാന്‍ അനുമതി നല്‍കിയെന്ന് സംസ്ഥാന സര്‍ക്കാര്‍തന്നെ സുപ്രീംകോടതിയെ അറിയിച്ചതിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബേബി ഡാം ബലപ്പെടുത്താനാണ് അനുമതി നല്‍കിയതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ ഒരു യോഗത്തിലും തീരുമാനിച്ചിട്ടില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സെപ്റ്റംബര്‍ 17-നു ചേര്‍ന്ന സെക്രട്ടറി തല യോഗത്തില്‍ മരംമുറിക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ അഭിഭാഷകന്‍ നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കുന്നത്.
സെപ്റ്റംബര്‍ മാസത്തിൽ ചേർന്ന കേരള- തമിഴ്നാട് സെക്രട്ടറിതല യോഗത്തിലും കഴിഞ്ഞമാസം ചേർന്ന മേൽനോട്ട സമിതിയോഗത്തിലും മരംമുറിക്കാനുള്ള നടപടികള്‍ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് കേരളം അറിയിച്ചതായി വ്യക്തമാക്കുന്ന മിനിട്ട്സും പുറത്തുവന്നിട്ടുണ്ട്. സർക്കാരോ ഉന്നത ഉദ്യോഗസ്ഥരോ അറിയാതെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസാണ് മരംമുറി ഉത്തരവിറക്കിയതെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് മരംമുറിയുടെ നിർണായക രേഖകള്‍ പുറത്തുവരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മന്ത്രിതലത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്താതെയും മറ്റ് നടപടിക്രമങ്ങള്‍ പാലിക്കാതെയും ഉത്തരവിറക്കിയെന്നു ചൂണ്ടിക്കാട്ടി ബെന്നിച്ചന്‍ തോമസിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. അണക്കെട്ടിന് പരിസരത്തെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് നല്‍കിയ അനുമതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.