ഇത് മോദി സർക്കാറിൻ്റെ ഗൗളീസൂത്രമാണ്. പെട്രോൾ, ഡീസൽ വിലക്കയറ്റത്തിനെതിരെ രാജ്യമെമ്പാടും വളർന്നുവരുന്ന ജനരോഷത്തിൽ നിന്നും രക്ഷപ്പെടാനായുള്ള ഗൗളീതന്ത്രം. തന്നെ പിടികൂടാൻ വരുന്ന ശത്രുവിൻ്റെ മുമ്പിൽ വാല് മുറിച്ചിട്ട് രക്ഷപ്പെടുന്ന ഗൗളിയെപ്പോലെ ഭീമമായ നികുതി വ്യവസ്ഥകളിൽ നാമമാത്ര ഇളവ് പ്രഖ്യാപിച്ച് തടി രക്ഷിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. തുടർച്ചയായി ഇന്ധനവില വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാറിൻ്റെ തന്ത്രം മാത്രമാണ് ഇപ്പോൾ പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് ഡ്യൂട്ടിയിൽ നേരിയ ഇളവ് വരുത്തിക്കൊണ്ടുള്ള പ്രഖ്യാപനമെന്ന് കാര്യ വിവരമുള്ളവരോട് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല.
വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടികളുടെ സമ്മർദ്ദഫലമാവാം ഈ നടപടി. അതെ,കേന്ദ്ര സർക്കാറിന്റേത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. പെട്രോളിയം ഉല്പന്നങ്ങളുടെ പ്രത്യേക നികുതിയും സെസും കുറയ്‌ക്കുന്നതിലൂടെയേ ജനങ്ങൾക്ക് വില വർധനവിൻ്റെ ഭീകരതയിൽ നിന്നും ആശ്വാസമാകൂവെന്നതാണ് യാഥാർത്ഥ്യം.
പെട്രോളിനും ഡീസലിനും മേൽ ചുമത്തിയിരുന്ന പ്രത്യേക എക്സൈസ് നികുതിയിൽ ഇപ്പോൾ ഈ കുറവ് വരുത്തിയത് രാജ്യത്താകെ ഉയർന്നുവന്ന ജനരോഷത്തിൽനിന്നും താൽക്കാലികമായി മുഖം രക്ഷിച്ചെടുക്കാനാണ്. വില നിർണ്ണയാധികാരം കമ്പനികൾക്ക് നൽകിയ നയപരമായ നിലപാടുകളിൽ മാറ്റം വരുത്താതെ പെട്രോളിയം ഉല്പന്നങ്ങളുടെ പതിവ് വിലക്കയറ്റത്തിൽ നിന്നും ജനങ്ങൾക്ക് ആശ്വാസം നൽകാനാവില്ല.
പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും ആണ് ഇപ്പോഴത്തെ കുറവ്. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരു ലിറ്റർ ഡീസലിനും പെട്രോളിനും മേൽ 30 രൂപയിലധികം പ്രത്യേക നികുതിയും സെസും കേന്ദ്ര ഗവൺമെന്റ് ചുമത്തിയിരുന്നു. സംസ്ഥാനങ്ങൾക്ക് വീതം വെക്കേണ്ടതില്ലാത്ത ഈ നികുതിവരുമാനം പെട്രോളിയത്തിന്റെ അന്തർദേശീയ വിലവ്യതിയാനങ്ങളുമായി ബന്ധമില്ലാതെ കേന്ദ്രം ചുമത്തുന്ന അധിക നികുതിയാണ്.
ഇന്ത്യയിൽ സംസ്ഥാന സർക്കാർ ഏറ്റവും കൂടുതൽ നികുതി ചുമത്തിയിരിക്കുന്നത് രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ കോൺസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. കേരളത്തിൽ പെട്രോളിനും ഡീസലിനും മേലുള്ള സംസ്ഥാന നികുതി കഴിഞ്ഞ ആറു വർഷമായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻറുകൾ വർധിപ്പിച്ചിട്ടില്ല. മാത്രമല്ല ഇക്കാലയളവിൽ ഒരു തവണ നികുതി കുറയ്‌ക്കുകയും ചെയ്‌തു.
എണ്ണ ഖനന, സംസ്കരണ, വിതരണ രംഗത്തെ സ്വകാര്യവൽക്കരണ നയങ്ങളുടെ അനിവാര്യഫലമാണ് വിലക്കയറ്റം. ബിജെപിയെ പോലെ കോൺഗ്രസുകാരും ഈ സ്വകാര്യവൽക്കരണ നയങ്ങളുടെ നടത്തിപ്പുകാരാണ്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയണം. ഇന്നത്തെ ഇന്ധന വിലവർധനവിന് ഉത്തരവാദികൾ തങ്ങളാണെന്ന അപരാധ പൂർണ്ണമായ യാഥാർത്ഥ്യത്തെ മറച്ച് പിടിക്കാനുള്ള ബദ്ധപ്പാടിലാണ് ഇക്കൂട്ടരെല്ലാം. ഇപ്പോൾ കേന്ദ്രത്തിൻ്റേത് വിലക്കയറ്റത്തിനെതിരെയുള്ള പ്രതിഷേധത്തെ അതിജീവിക്കാനുള്ള സൂത്രപ്പണികളാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം.
നിലവിലുള്ള കേന്ദ്ര നികുതിക്ക് പുറമെ പ്രത്യേക നികുതിയായും സെസ് ആയും കേന്ദ്രം വസൂലാക്കിക്കൊണ്ടിരുന്ന മുപ്പതിലധികം രൂപ ഓരോ ലിറ്റർ ഡീസലില്‍ നിന്നും പെട്രോളില്‍ നിന്നും അടിയന്തരമായി കുറവ് ചെയ്‌ത് ജനങ്ങളെ സഹായിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക