ഉത്രവധക്കേസിലെ പ്രതി സൂരജിൻ്റെ ജീവപര്യന്ത ശിക്ഷാവിധി, വധശിക്ഷ സംബന്ധിച്ച ചർച്ച വീണ്ടും സജീവമാക്കിയിരിക്കുകയാണ്. വിരമിച്ച ന്യായാധിപരും നിയമജ്ഞരും സാമൂഹ്യശാസത്രകാരരും മനുഷ്യാവകാശ പ്രവർത്തരുമെല്ലാം പല വേദികളിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിന് ശക്തമായ ഒരു സന്ദേശം നൽകണം എന്നു വാദിക്കുന്നവരുണ്ട്. ധാർമ്മിക രോഷത്താൽ തിളക്കുന്നവരുണ്ട്. എല്ലാവർക്കും വേണ്ടത് വധശിക്ഷയാണ്. ഈ മുറവിളി ഡൽഹി നിർഭയ കേസിലും കേരളത്തിലെ സൗമ്യകേസിലുമുൾപ്പെടെ കേട്ടതാണ്.
ആദ്യമേ പറയട്ടെ, ഒരിക്കലും നടപ്പിലാക്കാൻ പാടില്ലാത്ത ശിക്ഷയാണ് വധശിക്ഷ. ഏതു മാനദണ്ഡം വെച്ച് നോക്കിയാലും അത് ക്രൂരവും ജനായത്ത ഭരണക്രമത്തിന് വിരുദ്ധവുമാണ്. രാജാധിപത്യവും ഫ്യൂഡലിസവുമായാണ് ശിക്ഷ എന്ന നിലയിൽ വധശിക്ഷക്ക് ബന്ധം. വ്യക്തികളുടെ പ്രാധാന്യം, ചെയ്ത തെറ്റിൻ്റെ കാഠിന്യം എന്നിവയ്ക്കനുസരിച്ച് കൊന്ന് തല കുന്തത്തിൽ കുത്തലും ചിത്രവധം നടത്തലുമൊക്കെ നടന്നിട്ടുണ്ട്. അതൊക്കെ പ്രജകളോട് രാജാക്കന്മാരും സുല്‍ത്താന്മാരും ചെയ്തതാണ്. എന്നാല്‍ ഒരു പൊളിറ്റിക്കല്‍ ഓര്‍ഡര്‍ അഥവാ രാഷ്ട്രീയ ക്രമം എന്ന നിലയില്‍ ജാനായത്ത ഭരണക്രമം നടപ്പില്‍ വന്നത്തിനുശേഷവും അത്തരം ശിക്ഷാവിധികള്‍ നടപ്പിലാകുന്നു. രാഷ്ട്രീയ ഭരണക്രമം എന്നതിലുപരി മനുഷ്യര്‍ പരസ്പരം അധികാര പ്രയോഗം നടത്തുന്നത് തെറ്റാണ് എന്ന് പഠിപ്പിച്ച ജനാധിപത്യ ജീവിതരീതി, പ്രത്യയശാസ്ത്രമായി ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരസ്പരം വെട്ടിക്കൊല്ലുന്നു. ഉറുമ്പിനെപ്പോലും നോവിക്കുന്നത് ഇഷ്ടമല്ലെന്ന് മേനി പറയുന്നവർ തെറ്റുചെയ്തവരെ കഴുമരത്തിലേറ്റണം എന്ന് യാതൊരു മനപ്രയാസവുമില്ലാതെ മുറവിളികൂട്ടുന്നു. അപരരുടെ സുഖദുഖങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന, ഗാന്ധിയെക്കുറിച്ചും ഗുരുവിനെക്കുറിച്ചും അഹിംസയിലൂടെ നമ്മുടെ രാജ്യം നേടിയ സ്വാതന്ത്ര്യത്തെക്കുറിച്ചും വാ തോരാതെ സംസാരിക്കുന്നവര്‍ വധശിക്ഷയ്ക്കായി ധാര്‍മ്മിക രോഷം കൊള്ളുന്നു. ഇതില്‍ വൈരുദ്ധ്യമില്ലേ? ഒന്നിരുന്നു ചിന്തിക്കണം.
ഒരാളുടെ ജീവനെടുക്കുന്നത് ഒരു വ്യക്തിയാണെങ്കിലും സര്‍ക്കാരാണെങ്കിലും അത് കൊലപാതകമാണ്. എല്ലാവരും പണത്തിനായി ആര്‍ത്തിപിടിച്ചോടുന്ന, ഒരു ജീവി എന്ന വിലപോലും നല്‍കാതെ സ്ത്രീകളെ അടക്കി ഭരിക്കുന്ന, മേല്‍പ്പറഞ്ഞവര്‍ക്ക് അന്തസ്സും മാന്യതയും കിട്ടുന്ന ഒരു സമൂഹത്തില്‍, ക്രിമിനല്‍ പ്രവര്‍ത്തനം നടക്കുന്നുണ്ട് എങ്കില്‍ അതില്‍ ഓരോ പൌരനും ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു സംഭവമുണ്ടാകുമ്പോള്‍ സമൂഹം ആകെത്തന്നെ ''എന്റെ പിഴ, എന്റെ വലിയ പിഴ'' എന്ന് പശ്ചാത്തപിക്കേണ്ടതുണ്ട്. അങ്ങനെ പശ്ചാത്തപിക്കുന്ന ഒരു സമൂഹം ഒരിക്കലും കൊലപാതകത്തിനായി മുറവിള കൂട്ടില്ല. ഒരു വ്യക്തിയെ അവസാനിപ്പിക്കുന്നതുകൊണ്ട് ഒരു സമൂഹത്തിലെ ക്രൂരതകളും തെറ്റുകളും ഇല്ലാതാകുന്നില്ല. തെറ്റുചെയ്യുന്നയാളല്ല മാപ്പിരക്കുന്നത്, കൊലപാതകം നടത്തിയ ആളെയല്ല തൂക്കിലേറ്റുന്നത്. അതുകൊണ്ട് ശിക്ഷ ഒരിക്കലും ജീവന്‍ എടുത്തുകളയുന്നതാകരുത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക