ഡല്‍ഹി: സിംഗുവിലെ കര്‍ഷക സമര കേന്ദ്രത്തില്‍ യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. തീവ്ര സിഖ് വിശ്വാസികളായ നിഹാങ്ക് വിഭാഗത്തില്‍പ്പെട്ട ഭഗവന്ത് സിംഗ്, ഗോവിന്ദ് സിംഗ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം നാലായി. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ പൊലീസ് ബാരിക്കേഡിലാണ് യുവാവിന്റെ ജഡം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. പഞ്ചാബ് സ്വദേശി ലഖ്ബീര്‍ സിംഗാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മൃതശരീരം കൈകളും കാലുകളും വെട്ടിമാറ്റി വികൃതമാക്കിയ നിലയിലാണ് കണ്ടെത്തിയത്.
വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചതിനാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം. നിഹാങ്കുകള്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. അതിക്രൂരമായ ഈ കൊലപാതകത്തെ അപലപിക്കുന്നുവെന്നും കൊല്ലപ്പെട്ട ലഖ്ബീറിനോ കൊലപാതകം നടത്തിയ നിഹാങ് ഗ്രൂപ്പിനോ കർഷകരുമായി യാതൊരു ബന്ധവുമില്ലെന്നും സംയുക്ത കിസാന്‍ മോർച്ച വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം ആരംഭിച്ചതുമുതല്‍ പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷങ്ങള്‍ പതിവാണ്. നേരത്തെ കര്‍ണാലില്‍ കര്‍ഷകരുടെ തല പൊട്ടിക്കണമെന്ന് പൊലീസുകാരോട് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്രമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനമിടിച്ചുകയറ്റിയിരുന്നു. സംഭവത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഇതിനിടെയാണിപ്പോള്‍ യുവാവിന്റെ ജഡം കെട്ടിത്തൂക്കിയ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.