കൊച്ചി: മലയാള ദിനപത്രങ്ങളില്‍ നിത്യസാന്നിധ്യമായിരുന്ന പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ വിടവാങ്ങി. അദ്ദേഹത്തിന് 83 വയസ്സായിരുന്നു. കുറച്ചു കാലമായി അസുഖബാധിതനായിരുന്ന അദ്ദേഹം കൊവിഡ് ബാധിതനായി ചികില്‍സയിലിരിക്കെ പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. ഒരാഴ്ച മുന്‍പ് കൊവിഡ് നെഗറ്റീവ് ആയിരുന്നു. രോഗം ഭേദപ്പെട്ടെങ്കിലും പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാനായില്ല. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് 3.30 ഓടെ മരണം സംഭവിക്കുകയായിരുന്നു.
മലയാള ദിനപത്രങ്ങളിലെ ഏറ്റവും ശ്രദ്ധേയനായ കാര്‍ട്ടൂണിസ്റ്റാണ് യേശുദാസന്‍. മലയാള മനോരമ ദിനപത്രത്തില്‍ ദീര്‍ഘകാലം കാര്‍ട്ടൂണിസ്റ്റായിരുന്ന യേശുദാസന്‍ കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ രചിയിതാവാണ്. ജനയുഗം ദിനപത്രത്തില്‍ യേശുദാസന്‍ വരച്ച ‘കിട്ടുമ്മാവന്‍’ ആണ് മലയാളത്തിലെ ആദ്യത്തെ ’പോക്കറ്റ്’ കാര്‍ട്ടൂണ്‍.1963-ല്‍ ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിന്റെ ശിഷ്യനായി ദില്ലിയിലെ ശങ്കേഴ്‌സ് വീക്ക്ലിയിലാണ് തുടക്കം. പിന്നീട് ജനയുഗം, മലയാള മനോരമ, ദേശാഭിമാനി,മെട്രൊ വാര്‍ത്ത തുടങ്ങിയ ദിനപത്രങ്ങളില്‍ കാലിക പ്രാധാന്യമുള്ള കാര്‍ട്ടൂണുകളിലൂടെ ശ്രദ്ധേയനായി. അരനൂറ്റാണ്ടിലധികം മാധ്യമ രംഗത്ത് നിറഞ്ഞുനിന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മലയാള മനോരയിലെ ‘പൊന്നമ്മ സൂപ്രണ്ട്’ ‘ജൂബാ ചേട്ടന്‍’ വനിതയിലെ ‘മിസ്സിസ് നായര്‍’എന്നീ കാര്‍ട്ടൂണ്‍ കോളങ്ങള്‍ മലയാളിയുടെ രാഷ്ട്രീയ, സാംസ്കാരിക അവബോധത്തിന് നേരെ പിടിച്ച കണ്ണാടികളായിരുന്നു. 1938 മാവേലിക്കരയ്ക്കടുത്തുള്ള ഭരണിക്കാവിലാണ് ജനനം. കുന്നേല്‍ ചക്കാലേത്ത് ജോണ്‍ മത്തായിയും മറിയാമ്മയുമാണ് മാതാപിതാക്കള്‍. ബിരുദ പഠനം പൂര്‍ത്തീകരിച്ചത്തിനുശേഷമാണ് സജീവമായി കാര്‍ട്ടൂണ്‍ രംഗത്ത് എത്തുന്നത്. യേശുദാസന്റെ ഏറ്റവും ആദ്യത്തെ കാര്‍ട്ടൂണ്‍ പംക്തി ജനയുഗം ആഴ്ചപ്പതിപ്പിലെ 'ചന്തു' എന്ന കാര്‍ട്ടൂണ്‍ പരമ്പരയാണ്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക അധ്യക്ഷനാണ്. കേരള ലളിതകലാ അക്കാദമിയുടെ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.