ലക്നൌ: ഉത്തര്‍ പ്രദേശിലെ ലഖിംപൂരില്‍ പ്രിയങ്കാ ഗാന്ധിയുടെ അറസ്റ്റിനുപിന്നാലെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. ലഖ്‌നൗവിലെ വീടിനുമുന്നില്‍ നിന്നാണ് അഖിലേഷ് യാദവിനെ കസ്റ്റഡിയിലെടുത്തത്. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്രയും സംഘവും സഞ്ചരിച്ച കാര്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ഓടിച്ചു കയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ജീപ്പ് കത്തിച്ചത് പൊലീസ് തന്നെയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. അഖിലേഷിനൊപ്പം സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ ശിവ്പാല്‍ യാദവ്, റാംഗോപാല്‍ യാദവ് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കര്‍ഷക പ്രക്ഷോഭകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുകായാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഉത്തർപ്രദേശിലെ ബാഗ്പതിൽ അടക്കം കർഷകർ റോഡുകൾ ഉപരോധിച്ചു. ഇന്ന് കര്‍ഷകര്‍ രാജ്യ വ്യാപകമായി പ്രതിഷേധ പരിപാടികള്‍ക്ക് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ പാര്‍ട്ടികളുടെ ഉന്നത നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും കര്‍ഷക നേതാക്കളും ഖിപൂരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. യു പി പൊലിസ് തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിഷേധം കനക്കുകയാണ്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ലഖിംപൂര്‍ ഖേരി ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റിയതിനെ തുടര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 9 ആയി. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനടക്കം 14 പേര്‍ക്കെതിരെ യു പി പൊലിസ് എഫ്‌ഐആര്‍ ഇട്ടു. എന്നാല്‍ എഫ്‌ഐആറില്‍ പ്രതികളെ രക്ഷിക്കാനാവശ്യമായ രീതിയിലാണ് വിവരങ്ങള്‍ എഴുതി ചേര്‍ത്തത് എന്ന ആരോപണം ശക്തമാണ്.