കേരളാ രാഷ്ട്രീയത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാക്കളില്‍ ഒരാളായിരുന്നു എന്‍ ശ്രീകണ്ഠൻ നായര്‍. ആർ എസ് പി നേതാവായിരുന്ന ശ്രീകണ്ഠൻ നായരുടെ ആത്മസുഹൃത്തായിരുന്നു തകഴി ശിവശങ്കരപ്പിള്ള. തകഴിയെ ജ്ഞാനപീഠം കയറ്റിയ വിഖ്യാതമായ 'കയര്‍' എന്ന നോവലിലെ പ്രധാന കഥാപാത്രമായ സുരേന്ദ്രനുമായി ശ്രീകണ്ഠൻ നായർക്ക് സാമ്യമുണ്ട്. സാഹിത്യകാരനും വിപ്ലവകാരിയും രാഷ്ട്രീയ നേതാവുമായ സുരേന്ദ്രന് രൂപം കൊടുത്തപ്പോൾ മുന്നിൽ ഉണ്ടായിരുന്നത് ഉറ്റ സുഹൃത്തായ ശ്രീകണ്ഠൻ നായരായിരുന്നു എന്ന് തകഴി തന്നെ പറഞ്ഞിട്ടുണ്ട്.
എം. എ. ഇംഗ്ലീഷ് ഒന്നാം റാങ്കുകാരനായ ശ്രീകണ്ഠൻ നായർ തകഴിയുടെ ഇതിഹാസ നോവലായ "കയർ " ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി. പക്ഷെ അത് പ്രസിദ്ധീകരിച്ചു കാണാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. ശ്രീകണ്ഠൻ നായരുടെ നിര്യാണത്തെ തുടർന്ന് കയറിൻ്റെ ഇംഗ്ലീഷ് പരിഭാഷയിറക്കാൻ അദ്ദേഹത്തിൻ്റെ ഭാര്യ മഹേശ്വരിയമ്മ ( മാച്ചമ്മ) മുന്നിട്ടിറങ്ങി. പക്ഷെ തകഴിയുടെ സമ്മതപത്രം വേണം. മാച്ചമ്മ പല തവണ സമീപിച്ചിട്ടും തകഴി അമ്പിനും വില്ലിനും അടുത്തില്ല. ഇക്കാര്യം മാച്ചമ്മ എന്നോട് പറഞ്ഞു. ഞാൻ തകഴിച്ചേട്ടനുമായി സംസാരിച്ചു. പരിഭാഷ തൃപ്തിയായി തോന്നിയില്ല എന്നാണ് തകഴിച്ചേട്ടൻ പറഞ്ഞത്. തകഴി സമ്മതം കൊടുത്തില്ല.
എന്‍ ശ്രീകണ്ഠൻ നായരുടെ കയര്‍ പരിഭാഷ പ്രസിദ്ധീകരിക്കപ്പെടും എന്ന പ്രതീക്ഷ അസ്തമിച്ചപ്പോള്‍ മാച്ചമ്മ അറ്റകൈ പ്രയോഗിച്ചു. കുഞ്ചു പിള്ളയുടെ മകളായ മാച്ചമ്മ വാശിക്ക് ഒട്ടും പിറകിലല്ല. അവർ പത്രത്തിൽ ഒരു വാർത്ത കൊടുത്തു- ''എന്‍ ശ്രീകണ്ഠൻ നായർ പരിഭാഷപ്പെടുത്തിയ കയർ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിക്കാൻ തകഴി ശിവശങ്കരപ്പിള്ള അനുവാദം നൽകുന്നില്ല. അതുകൊണ്ട് പത്രക്കാരുടേയും നാട്ടുകാരുടേയും സാന്നിദ്ധ്യത്തിൽ നിശ്ചിത ദിവസം പട്ടടകൂട്ടി കയർ തർജ്ജമ അതിലിട്ട് ദഹിപ്പിക്കുന്നതായിരിക്കും''.
ആ വാർത്ത തകഴിയെ അസ്വസ്ഥനാക്കി. ഒടുവില്‍ അദ്ദേഹം വഴങ്ങി. കൈയ്യെഴുത്തുപ്രതി തകഴി തന്നെ കേന്ദ്ര സാഹിത്യ അക്കാദമിക്ക് ശുപാർശയോടെ അയച്ചു കൊടുത്തു. അങ്ങനെയാണ് ശ്രീകണ്ഠൻ നായരുടെ തർജ്ജമ വെളിച്ചം കണ്ടത്. തകഴിയുടെ തോളിൽ കിടന്നാണ് ശ്രീകണ്ഠൻ നായർ അന്ത്യശ്വാസം വലിച്ചത് എന്നറിയുമ്പോഴാണ് അവര്‍ തമ്മിലുള്ള ആത്മബന്ധത്തിൻ്റെ ആഴമറിയുക.