ചണ്ഡിഗഢ്: മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനു പിന്നാലെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിദ്ദുവിനോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് അമരീന്ദര്‍ സിംഗ്. നവജ്യോത് സിദ്ദു മുഖ്യമന്ത്രിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് അമരീന്ദര്‍ സിംഗിന്‍റെ ആരോപണം.
നവജ്യോത് സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാനുള്ള എല്ലാ ശ്രമത്തെയും എന്തുവില കൊടുത്തും തടയും. പാകിസ്ഥാനുമായി ബന്ധമുള്ളയാളെ പഞ്ചാബ് ഭരിക്കാന്‍ അംഗീകരിക്കില്ല. അദ്ദേഹം കഴിവുകുറഞ്ഞ വ്യക്തിയാണ്. ദേശിയ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രിയെന്നാല്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണ്. സിദ്ദുവിനെ ഒരിക്കലും പഞ്ചാബിന്‍റെ മുഖ്യമന്തിയാവാന്‍ ഞാന്‍ സമ്മതിക്കില്ല. കാരണം പാകിസ്താനുമായി 600 കിലോമീറ്റർ അതിർത്തി പങ്കിടുന്ന സംസ്ഥാനം കൂടിയാണ് പഞ്ചാബ്. അത്തരമൊരു തീരുമാനം രാജ്യ സുരക്ഷക്ക് ദോഷം ചെയ്യും - അമരീന്ദര്‍ സിംഗ് പറഞ്ഞു.
അമരീന്ദര്‍ സിംഗിന്‍റെ രാജിക്കായി പഞ്ചാബ് മന്ത്രി സഭയില്‍ നിന്ന് തന്നെ ആവശ്യമുയര്‍ന്നിരുന്നു. അമരീന്ദറിന്‍റെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് 40 എം എല്‍ എമാര്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു. പുതിയ നേതൃത്വം സംസ്ഥാനത്ത് വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ മാറിനില്‍ക്കാന്‍ അമരീന്ദറിനോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.