സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി സംസ്ഥാനസർക്കാർ. പുതിയ സമയപ്രകാരം രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് റേഷൻ കടകൾ തുറന്നു പ്രവര്‍ത്തിക്കുക. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് തുറക്കുകയും വൈകുന്നേരം അഞ്ചുമണിക്ക് അടയ്ക്കുകയും ചെയ്യും. അവശ്യസാധനങ്ങൾ വാങ്ങാനുള്ള കടകൾ ഒരു സാഹചര്യത്തിലും അടയ്ക്കില്ലെന്ന് നേരത്തേ സംസ്ഥാനസർക്കാർ വ്യക്തമാക്കിയതാണ്. സംസ്ഥാനത്തെ ബിപിഎൽ കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മുന്‍ഗണനാ ലിസ്റ്റിലുളളവര്‍ക്ക് 15 കിലോ അരി നല്‍കും. ആവശ്യമെങ്കില്‍ മറ്റുളളവര്‍ക്കും കിറ്റ് നല്‍കും.
കേരളത്തില്‍ ഒരുനിലക്കും ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് സംസ്ഥാന സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. ആവശ്യത്തിന് അരിയും ഗോതമ്പും സംഭരിച്ചുവെച്ചിട്ടുണ്ട്. അമിത വിലക്കയറ്റമോ പൂഴ്ത്തി വയ്പ്പോ ഉണ്ടായാൽ കർശനനടപടിയുണ്ടാകുമെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. അത്യാവശ്യമല്ലെങ്കിൽ ഒരു കാരണവശാലും ആരും പുറത്തിറങ്ങരുതെന്ന് സർക്കാർ വീണ്ടും കർശനമായ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, കേരളത്തിൽ ചിലയിടങ്ങളിലെങ്കിലും പച്ചക്കറികൾക്ക് അടക്കം ഇന്നലെത്തന്നെ വില കൂട്ടിയതായുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഒറ്റരാത്രി കൊണ്ട് ചെറിയ ഉള്ളിക്ക് 35 രൂപയാണ് മൊത്തവില കച്ചവടക്കാർ കൂട്ടിയത്.