ഡല്‍ഹി: പാകിസ്ഥാന്‍റെ അക്രമസ്വഭാവം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് യു എന്നില്‍ ഇന്ത്യ. ഇന്ത്യന്‍ പ്രതിനിധി വിദിഷ മൈത്രയാണ് പാക്കിസ്ഥാനെതിരെ ആരോപണമുന്നയിച്ചത്. സമാധാന സംസ്കാരത്തെക്കുറിച്ചുള്ള ഉന്നതതല ഫോറത്തിൽ സംസാരിക്കുമ്പോഴായിരുന്നു വിദിഷയുടെ പ്രതികരണം.സമാധാനത്തിന്റെ സംസ്കാരം എന്നത് ഒരു മൂല്യമോ തത്വമോ മാത്രമല്ല. കോൺഫറൻസുകളിൽ ചർച്ച ചെയ്യാനും ആഘോഷിക്കാനും മാത്രമായി ഇപ്പോഴും ഇത് മാറുന്നു. അടിയന്തിരമായി അംഗരാജ്യങ്ങൾ തമ്മിലുള്ള ആഗോള ബന്ധങ്ങളിൽ സജീവമായി സമാധാന സംസ്കാരം വളർത്തിയെടുക്കേണ്ടതുണ്ടെന്നും വിദിഷ പറഞ്ഞു.
യു എന്നിന്‍റെ വേദികള്‍ പോലും ഇന്ത്യക്കെതിരെ ഉപയോഗിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്. സമ്മേളനവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ചര്‍ച്ച വഴി തിരിച്ച് വിടുകയാണ് പാകിസ്ഥാന്‍ ചെയ്യുന്നത്. പാകിസ്ഥാന്‍ പ്രതിനിധി ചര്‍ച്ചക്ക് കൊണ്ട് വന്നിരിക്കുന്നത് ജമ്മു കശ്മീർ പ്രശ്നങ്ങളും പാക്കിസ്ഥാനു പിന്തുണ നൽകുന്ന സയ്യിദ് അലി ഷാ ഗീലാനിയുടെ മരണവുമാണ്. ഇത്തരം സമീപനം പാകിസ്ഥാന്‍ നിര്‍ത്തണമെന്നും വിദിഷ കൂട്ടിച്ചേര്‍ത്തു. വീട്ടിലും അതിർത്തികളിലും അക്രമസംസ്കാരം വളർത്തുകയാണ് പാകിസ്ഥാന്‍ ചെയ്യുന്നത്. ഇന്ത്യയ്‌ക്കെതിരെ വിദ്വേഷ പ്രസംഗത്തിനായി യുഎൻ വേദി മുതലെടുക്കാനുള്ള പാകിസ്ഥാന്‍റെ ശ്രമത്തെ ഇന്ത്യ തള്ളിക്കളയുകയും അപലപിക്കുകയും ചെയ്യുന്നുവെന്നും വിദിഷ പറഞ്ഞു. കൊവിഡ് സാഹചര്യത്തെ മനസിലാക്കി എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ മുന്‍പോട്ടു പോകാന്‍ സാധിക്കുകയുള്ളുവെന്നും വിദിഷ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ബുധനാഴ്ചയാണ് വിഘടനവാദി നേതാവ് സയ്യിദ് ഗീലാനി അസുഖ ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. മരണത്തോടനുബന്ധിച്ച് ഗീലാനിയുടെ മൃതശരീരത്തില്‍ പാകിസ്ഥാന്‍ പതാക പുതപ്പിച്ച സംഭവത്തില്‍ കുടുംബാംഗങ്ങള്‍ക്കെതിരെ യു എ പി എ പ്രകാരം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പാകിസ്ഥാന്‍ പതാക പുതപ്പിക്കുകയും ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.