ഭോപ്പാല്‍: ദൈവങ്ങളെ പ്രീതിപ്പെടുത്താനെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്നരാക്കി പൊതുനിരത്തിലൂടെ നടത്തിച്ച് ക്രൂരത. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താനെന്ന പേരിലാണ് ഗ്രാമത്തില്‍ ദുരാചാരം അരങ്ങേറിയത്. നഗ്നരാക്കി നടത്തിയതിനൊപ്പം തവളയെ കെട്ടിയിട്ട വടിയും ഈ കുട്ടികളുടെ കയ്യില്‍ നല്‍കിയിരുന്നു. ദൈവപ്രീതിക്കെന്ന പേരില്‍ നടന്ന ചടങ്ങിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ദാമോ ജില്ലാ അധികാരികളില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.
സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രദേശവാസികളാരും ആചാരത്തേക്കുറിച്ച് ഇതുവരെ പരാതി നല്‍കിയിട്ടില്ല. മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ചടങ്ങുകള്‍ നടന്നിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.അതോടൊപ്പം, പെണ്‍കുട്ടികളെ ദുരാചാരത്തിനായി ഉപയോഗിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ ആചാരം മഴ ദൈവത്തെ പ്രസാദിപ്പിക്കുമെന്നും പ്രദേശത്ത് മഴ കൊണ്ടുവരുമെന്നും പ്രദേശവാസികൾ വിശ്വസിക്കുന്നു. ഗ്രാമത്തിലെ എല്ലാ വീടുകളിലും സ്ത്രീകളുടെ അകമ്പടിയോടെയാണ് പെണ്‍കുട്ടികളെ എത്തിച്ചത്. ഇത്തരം ആചാരങ്ങള്‍ മഴ പെയ്യാന്‍ കാരണമാകില്ലെന്നും കൂടുതല്‍ വിളവുണ്ടാകില്ലെന്നുമുള്ള അറിവ് ഗ്രാമീണര്‍ക്കില്ലെന്നും കളക്ടര്‍ എസ് കൃഷ്ണ ചൈതന്യ പറഞ്ഞു. അതിനാല്‍ ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണമാണ് ആവശ്യമെന്നും കളക്ടര്‍ പറഞ്ഞു. ഇത്തരം ദുരാചാരങ്ങള്‍ നിലനില്‍ക്കുന്നതിന്‍റെ പ്രധാനകാരണം കര്‍ഷകരുടെ നിരാശയുടെ ഭാഗമാണെന്നു സാമുഹിക നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.