തൃശ്ശൂര്‍: മമ്മൂട്ടി എത്ര വായിച്ചാലും തീരാത്ത പുസ്തകമാണെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. 70 വയസ്സ് തികയുന്ന മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടിക്കുള്ള പിറന്നാള്‍ ആശംസകളിലാണ് മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ഇങ്ങനെ കുറിച്ചത്. ''മമ്മൂട്ടി തീര്‍ച്ചയായും ഒരു പാഠപുസ്തകമാണ്, എത്ര വായിച്ചാലും തീരാത്ത പുസ്തകം''എന്നായിരുന്നു സത്യന്റെ കമന്റ്. ''പ്രാഞ്ചിയേട്ടനായെത്തുമ്പോള്‍ തൃശൂര്‍ക്കാരനാകും, രാജമാണിക്യമാകുമ്പോള്‍ വേറൊരാള്‍, എം ടിയുടെ മനസ്സറിഞ്ഞ ചേകവരാകും ചന്തുവാകുമ്പോള്‍. ഇങ്ങനെ വിശ്വസിക്കാനാവാത്ത കൂടുമാറ്റമാണ് മമ്മൂക്ക നടത്തുന്നത്''-സത്യന്‍ അന്തിക്കാട് പറഞ്ഞു.
മമ്മൂക്ക ഏതെങ്കിലും സിനിമയേറ്റാല്‍ സംവിധായകന്‍റെ മനസ്സമാധാനം പോയി എന്ന് ഞാന്‍ തമാശയായി പറയാറുണ്ട്. പാതിരാത്രിയായാലും മമ്മൂക്ക ഇടയ്ക്കിടെ വിളിച്ചുകൊണ്ടിരിക്കും. ചെയ്യാന്‍ പോകുന്ന കഥാപാത്രത്തെക്കുറിച്ചാണ് ചര്‍ച്ച. ആ കഥാപാത്രത്തിന് നമുക്ക് ഈ സ്റ്റൈല്‍ കൊടുത്താലോ, മുടിയുടെ സ്റ്റൈല്‍ ഇങ്ങനെയാക്കിയാലോ, സംഭാഷണം ഈ ശൈലിയില്‍ കൊണ്ടുവന്നാലോ...തുടങ്ങി കഥാപാത്രത്തെ കുറിച്ചുതന്നെയായിരിക്കും അദ്ദേഹത്തിന്‍റെ ചിന്ത. ഇങ്ങനെ ടെന്‍ഷനടിക്കുന്നതെന്തിന് എന്ന ചോദ്യത്തിനുള്ള മമ്മൂക്കയുടെ ഉത്തരത്തില്‍ അദ്ദേഹത്തിന്‍റെ അര്‍പ്പണഭാവമുണ്ട്. '' നമ്മളില്ലെങ്കിലും സിനിമ മുന്നോട്ടുപോകും, സിനിമക്ക് നമ്മളെ വേണ്ട, പക്ഷേ നമുക്ക് സിനിമ കൂടിയേ തീരു'' മമ്മൂക്കയുടെ ഈ മറുപടിയിലുള്ള മനോഭാവം തന്നെയാണ് അദ്ദേഹത്തെ സൂപ്പര്‍സ്റ്റാറായി നിലനിര്‍ത്തുന്നത് എന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സപ്തതി ആഘോഷിക്കുമ്പോഴും മമ്മൂട്ടി നിലനിര്‍ത്തുന്ന യൌവനമാണ് അദ്ദേഹത്തിന്‍റെ ജന്മദിനത്തിലെ പ്രധാനപ്പെട്ട ചര്‍ച്ചകളിലൊന്ന്. അതിന്റെ കാരണവും സത്യന്‍ അന്തിക്കാട് കുറിയ്ക്കുന്നു. എങ്ങനെ ഇത്ര ചെറുപ്പമായിരിക്കുന്നു എന്ന ചോദ്യത്തിന് കുഞ്ഞുണ്ണി മാഷുടെ കവിതപോലെ മമ്മൂട്ടി ഒറ്റവരിയില്‍ ഉത്തരം പറയും. ''ഇഷ്ടമുള്ളതെന്തും കഴിക്കാം, പക്ഷേ ഇഷ്ടമുള്ളത്ര കഴിയ്ക്കരുത്'' ഈ ലളിതമായ ആഹാര നിയന്ത്രണത്തിലാണ് മമ്മൂക്കയുടെ ആരോഗ്യം. അതുകൊണ്ടുതന്നെ ഒരു കാര്യം തീര്‍ച്ചയാണ്, ഒരു പുതുമുഖത്തിന്റെ മനസ്സുള്ള മമ്മൂട്ടി ഈ രംഗത്തേക്ക് കടന്നുവരുന്ന ഏതൊരാള്‍ക്കും ഒരു പാഠപുസ്തകം തന്നെയാണ് - സത്യന്‍ അന്തിക്കാട് പറയുന്നു.