കോഴിക്കോട്: നിപ രോഗലക്ഷണമുള്ളവരുടെ എണ്ണം 8 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം മരണപ്പെട്ട മുഹമ്മദ് ഹാഷിം എന്ന 12 കാരനുമായി പ്രാഥമിക സമ്പര്‍ക്കമുള്ളവര്‍ക്കാണ് ഇപ്പോള്‍ രോഗലക്ഷണമുള്ളത്. കുട്ടിയുടെ അമ്മയടക്കം 8 പേരുടെ സ്രവം പുനാ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ചിട്ടുണ്ട്. അതില്‍ ഏഴുപേരുടെ ഫലം വൈകീട്ടോടെയെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
മരണപ്പെട്ട കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 251 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 27 മുതല്‍ കുട്ടി സഞ്ചരിച്ച റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചാത്തംഗലം പ്രദേശത്ത് പനി വന്നവരുടെ കണക്കെടുക്കാന്‍ തീരുമാനമായിട്ടുണ്ട് എന്നാണ് വിവരം. കുട്ടിയുടെ വീടിനു മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ ചാത്തംഗലം പഞ്ചായത്ത്, അതിനോട് ചേര്‍ന്നുള്ള കൊടിയത്തൂര്‍, മുക്കം തദ്ദേശ ഭരണ പ്രദേശങ്ങളിലെ സ്ഥലങ്ങള്‍ എന്നിവ ഉള്‍പ്പെടും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതിനിടെ നിപ വൈറസിന്‍റെ ഉറവിടം കണ്ടെത്താന്‍ തീവ്ര ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആടുകളുടേയും പ്രദേശത്തുള്ള മറ്റു വളര്‍ത്തുമൃഗങ്ങളുടേയും സ്രവ സാമ്പിളുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. മുഹമ്മദ് ഹാഷിമിന്റെ വീടിന് സമീപവും പ്രദേശത്തുമാണ് സാമ്പിള്‍ പരിശോധന നടക്കുന്നത്. വവ്വാലുകളുടെ സ്രവ സാമ്പിള്‍ പരിശോധനക്കാണ് ഊന്നല്‍ നല്‍കുന്നത്. ഹാഷിമിന് അസുഖം വരുന്നതിന് മുന്‍പ് വീട്ടിലെ ആടിന് ചില ദഹന സംബന്ധമായ പ്രശ്നങ്ങള്‍ നേരിട്ടിരുന്നതായും കുട്ടി ആടിനെ പരിചരിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആടിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. കാടുപന്നി ശല്യം കൂടുതലായുള്ള ഈ പ്രദേശത്തുനിന്നു പന്നിയുടെ സ്രവ സാമ്പിള്‍ എടുക്കാനും തീരുമാനമുണ്ട്. ഇതിനായി വനം വകുപ്പിന്റെ അനുമതിതേടും.