ഡല്‍ഹി: ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയാലും മക്കളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. വിവാഹമോചനക്കേസില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. ഭാര്യക്കും, മക്കള്‍ക്കും തുടര്‍ന്നുള്ള ജീവിതത്തിന് 4 കോടി രൂപ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
2019 മുതല്‍ അകന്ന് കഴിയുകയായിരുന്ന ഇവരുടെയും വിവാഹമോചനമെന്നാവശ്യം കോടതി അംഗീകരിച്ചു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ ജീവിതം സുരക്ഷിതമാക്കുവാന്‍ 6 ആഴ്ച്ചക്കുള്ളില്‍ കോടതി നിര്‍ദേശിച്ച തുക നല്‍കണമെന്നും ജസ്റ്റിസ് ആവശ്യപ്പെട്ടു. അതേസമയം കൊവിഡ് കാലമായതിനാല്‍ ജീവനാംശം നല്കാന്‍ ബുദ്ധിമുട്ടാണെന്ന ഭര്‍ത്താവിന്‍റെ വാദം കോടതി അംഗീകരിച്ചില്ല. മക്കളുടെ ജീവിതം സുരക്ഷിതമാക്കുന്നതില്‍ അച്ഛനും, അമ്മയ്ക്കും തുല്യ പങ്കാണുള്ളതെന്ന് പറഞ്ഞാണ് കോടതി വാദം തള്ളിയത്.
പൊരുത്തക്കേടുകള്‍ മൂലം ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടാന്‍ സാധിക്കും. എന്നാല്‍ മക്കളില്‍ നിന്ന് ഇത് സാധ്യമല്ല. ജന്മം നല്‍കിയാല്‍ പിന്നീടങ്ങോട്ട് അവര്‍ നിങ്ങളുടെ മക്കളായി തന്നെയാണ് തുടരുക. അവരില്‍ നിന്ന് മോചനം തേടി പോകുവാന്‍ സാധ്യമല്ല. അതിനാല്‍ മക്കളുടെ വളര്‍ച്ചയില്‍ രണ്ട് പേര്‍ക്കും തുല്യാവകാശമാണെന്നും ചീഫ് ജസ്റ്റിസ് ജസ്റ്റിസുമാരായ ഡി. വൈ. ചന്ദ്രചൂഡ്, എം. ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വേർപിരിഞ്ഞ ദമ്പതികൾ തമ്മിലുള്ള ഒത്തുതീർപ്പിന്റെ മറ്റെല്ലാ വ്യവസ്ഥകളും ഉടമ്പടി അനുസരിച്ച് പിന്തുടരുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.