കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആക്രമണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുക. അതേസമയം, അന്വേഷണത്തില്‍ സഹകരിക്കണമെന്നും, ഇരകള്‍ക്ക് നഷടപരിഹാരം നല്‍കണമെന്നും മമതാ ബാനര്‍ജിയോട് കോടതി നിര്‍ദേശിച്ചു.
തിരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുമ്പോളായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ആക്രമണത്തെ തുടര്‍ന്നുണ്ടായ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റകൃത്യങ്ങളില്‍ പ്രത്യേകം അന്വേഷണം ആവശ്യമാണെന്നും കോടതി പറഞ്ഞു. സിബിഐ കേസ് അന്വേഷിക്കുന്നത് കോടതിയുടെ മേല്‍ നോട്ടത്തിലായിരിക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതോടൊപ്പം തിരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട എല്ലാ കുറ്റകൃത്യങ്ങളും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പശ്ചിമ ബംഗാളിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കുക. 6 ആഴ്ചക്കുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് കോടതിക്ക് മുന്‍പില്‍ ഹാജരാക്കണമെന്നും കോടതി അവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാലിന്‍റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചിന്‍റെതാണ് ഉത്തരവ്.