തിരുവനന്തപുരം: സംസ്ഥാനത്തെ ബീച്ചുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇന്നുമുതല്‍ കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് പ്രവേശിക്കാം. ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത കുടുംബങ്ങളെ വാക്‌സിനെടുത്ത ജീവനക്കാരുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലും റിസോര്‍ട്ടുകളിലും താമസിക്കാന്‍ അനുവദിക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ പോലും ഇത്തരം ഹോട്ടലുകളെയും അവിടങ്ങളിൽ താമസിക്കുന്ന വിനോദ സഞ്ചാരികളെയും ബുദ്ധിമുട്ടിക്കരുതെന്ന് സര്‍ക്കാര്‍ നിർദ്ദേശിച്ചിട്ടുണ്ട്. ഓരോ റിസോര്‍ട്ടും ഹോട്ടലും തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട താമസക്കാരുടെ എണ്ണം പ്രദര്‍ശിപ്പിക്കണം എന്നാണ് ചട്ടം.
കടകമ്പോളങ്ങള്‍ ആഴ്ചയില്‍ ആറുദിവസവും തുറക്കാന്‍ അനുവദിച്ചതോടൊപ്പം സംസ്ഥാനത്തെ ബീച്ചുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും തുറക്കാന്‍ തീരുമാനിച്ചത് ജനജീവിതം സാധാരണ നിലയിലെത്തിക്കാന്‍ സഹായിക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുന്നതിലൂടെ കൊവിഡ് വ്യാപനം രൂക്ഷമാകാതിരിക്കാന്‍ വയനാട് ജില്ലയിലടക്കം ഒന്നാം ഘട്ട വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. വയനാട് ജില്ലയിലെ ഏഴ് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ 18 വയസിന് മുകളിൽ പ്രായമുള്ളവരിൽ ലക്ഷ്യം വച്ച മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി. വൈത്തിരി, തരിയോട്, പൊഴുതന, പുൽപ്പള്ളി, എടവക, നൂൽപ്പുഴ തുടങ്ങിയ പഞ്ചായത്തുകളും കൽപ്പറ്റ മുൻസിപ്പാലിറ്റിയുമാണ് 18 വയസിന് മുകളിലുള്ള മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയത്. വയനാട്, കാസർകോട് ജില്ലകൾ 45 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയിരുന്നു.
ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന വില്ലേജുകളില്‍ ഏറെക്കുറെ സമ്പൂര്‍ണ്ണമായിത്തന്നെ ആദ്യഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. ഏറ്റവുമധികം ആദിവാസികളുള്ള വയനാട് ജില്ലയിലെ പുൽപ്പള്ളി, നൂൽപ്പുഴ, വൈത്തിരി പഞ്ചായത്തുകളിൽ മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ എടുക്കാനായത് ആരോഗ്യ മേഖലയെ സംബന്ധിച്ച് വലിയ നേട്ടമാണ്. മാർച്ച് മിഷൻ, മോപ്പപ്പ് മേയ്, ഗോത്രരക്ഷ ജൂൺ തുടങ്ങിയ മിഷനുകൾ ഓരോ മാസത്തിലും സംഘടിപ്പിച്ചാണ് വാക്സിനേഷൻ ആദ്യഘട്ട യജ്ഞം പൂര്‍ത്തീകരിച്ചത് പ്ലാന്റേഷൻ മേഖലയിൽ തൊഴിൽ വകുപ്പുമായി സഹകരിച്ചാണ് ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയത്.
കൊവിഡ് സാഹചര്യത്തിൽ ഓണം വാരാഘോഷം നടത്താനാവാത്തതിനാൽ വെർച്വൽ ഓണാഘോഷം സംഘടിപ്പിക്കാൻ ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. റിസം ഡെസ്റ്റിനേഷനുകൾ, കലാ സാംസ്‌കാരിക തനിമകൾ, ഭക്ഷണ വൈവിധ്യം എന്നിവയെ പരിചയപ്പെടുത്തുന്ന പരിപാടികൾ ദൃശ്യ മാധ്യമങ്ങളുടെ കൂടി സഹായത്തോടെ നടത്തും. 'വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം' എന്നതാണ് ഓണാഘോഷത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് ഇത്തവണ മുന്നോട്ടു വയ്ക്കുന്ന ആശയം. ലോകത്തെവിടെയുമുള്ള മലയാളികൾക്ക് തങ്ങളുടെ ഓണപ്പൂക്കളം ടൂറിസം വകുപ്പിന്റെ ഡിജിറ്റൽ പ്‌ളാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്യാനാവും. കേരളത്തിലെയും വിദേശങ്ങളിലെയും എൻട്രികൾക്ക് പ്രത്യേക സമ്മാനങ്ങളുണ്ടാവും. ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ സൗകര്യം ആഗസ്റ്റ് പത്തിന് ആരംഭിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൊവിഡ് മൂലം കഴിഞ്ഞ ഒന്നരവര്‍ഷത്തിലധികമായി അടഞ്ഞുകിടക്കുന്ന ടൂറിസം മേഖല കടുത്ത പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. 2020 മാർച്ച് മുതൽ 2020 ഡിസംബർ വരെയുള്ള കണക്കുകൾ അനുസരിച്ച് 33,000 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ഫോറിൻ എക്‌സ്‌ചേഞ്ചിൽ 7000 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇത് മറികടക്കാന്‍ വലിയതോതിനുള്ള പ്രചാരണ പ്രവര്‍ത്തങ്ങള്‍ നടത്തേണ്ടിവരുമെന്നാണ് സാമ്പത്തിക വിദഗ്ദരും ടൂറിസം മേഖലയിലുള്ളവരും അഭിപ്രായപ്പെടുന്നത്. ഇതനുസരിച്ച് മാധ്യമങ്ങളുടെ പൂര്‍ണ്ണ പിന്തുണയോടെ മികച്ച പ്രചാരണ പ്രവര്‍ത്തങ്ങള്‍ നടത്തി, കേരളത്തിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് ടൂറിസം വകുപ്പ് ആലോചിക്കുന്നത്.