കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ ആളുകളെ പങ്കെടുപ്പിച്ചുള്ള പ്രാർത്ഥനകളും ചടങ്ങുകളും ഒഴിവാക്കണമെന്ന നിർദ്ദേശം ലംഘിച്ച ആരാധനാലയ നടത്തിപ്പുകാർക്കെതിരെ കേസ് എടുത്തു. ഇടുക്കി പെരുവന്താനം വള്ളിയകാവ്, കണ്ണുർ തൃച്ചംബരം ക്ഷേത്ര ഭാരവാഹികൾക്കെതിരെയും തൃശ്ശൂർ ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരികാരിക്കെതിരെയും മട്ടന്നൂരിൽ രണ്ട് ജുമാമസ്ജിദ് പള്ളി ഭാരവാഗികൾക്കതിരെയുമാണ പൊലീസ് കേസ് എടുത്തത്.
പെരുന്താനം വള്ളയകാവിൽ ആളുകളെ പങ്കെടുപ്പിച്ച് പൂജ സംഘടിപ്പിച്ചതിന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കെതിരെയാണ് കേസ്. തൃച്ചംബരം ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി കൂടിപ്പിരിയിൽ ചടങ്ങിൽ 200 ഓളം പേർ പങ്കെടുത്തിരുന്നു. ആളുകളെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തരുതെന്ന് നേരത്തെ തന്നെ നിർദ്ദേശമുണ്ടായിരുന്നു. ക്ഷേത്രം ഭാരവാഹികൾക്കെതിരെയും ചടങ്ങിൽ പങ്കെടുത്തവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. തൃച്ചംബരം ക്ഷേത്രത്തിലും തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലും ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തി.
ജുമാ നമസ്‌കാരം സംഘടിപ്പിച്ച മട്ടന്നൂരിലെ പാലോട്ടുപള്ളി, പത്തൊൻമ്പതാം മൈൽ പള്ളി കമ്മിറ്റി ഭാരവാഹികൾക്കെതിരെയാണ് കേസ് എടുത്തത്. വെള്ളിയാഴ്ചത്തെ ജുമാ നമസ്കാരം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഭാരവാഹികൾക്ക് നോട്ടീസ് നൽകിയിരുന്നു. ജമായിൽ 200 ഓളം പേർ പങ്കെടുത്തതായാണ് പൊലീസിന് ലഭിച്ച വിവരം