കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പരാമർശം നടത്തിയ ചരിത്രാധ്യാപകൻ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ എസ്‌ആർകെ കോളേജിലെ ചരിത്ര വിഭാഗം മേധാവി പ്രൊഫസർ ഷഹരിയാർ അലിയാണ് അറസ്റ്റിലായത്. ഫിറോസാബാദിലെ അഡീഷണൽ സെഷൻസ് കോടതിയിൽ കീഴടങ്ങുകയായിരുന്നു ഇയാൾ. തുടർന്ന് പ്രതിയെ കോടതി റിമാന്റ് ചെയ്തു. ഇടക്കാല ജാമ്യാപേക്ഷ തള്ളിയാണ് കോടതി ഷെഹരിയാർ അലിയെ റിമാന്റ് ചെയ്തത്.
വനിതാ-ശിശു വികസന മന്ത്രിയായ സ്മൃതി ഇറാനിയെ അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട ഷഹിയാർ അലിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പരാതിയെ തുടർന്ന് കോളേജിൽ നിന്ന് ഇയാളെ സസ്പെന്റ് ചെയ്തിരുന്നു. ഷെഹരിയാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഷെഹരിയാറിന് അനുകൂലമായി വിധി ഉണ്ടായില്ല. അറസ്റ്റ് തടയണമെന്ന ഹർജിയും കോടതി തള്ളി. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന ഷെഹരിയാർ അലിയുടെ വാദം കോടതി മുഖവിലക്കെടുത്തില്ല. ഇത് സംബന്ധിച്ച് തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ ഇയാൾക്കായില്ല. തുടർന്നാണ് ഷെഹരിയാൽ അലി ഫിറോസാബാദ് കോടതിയിൽ കീഴടങ്ങിയത്.