വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവെച്ചു. സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ഗൂഢാലോചന നടത്തിയെന്ന് കമൽനാഥ് പത്രസമ്മേളനത്തിൽ ആരോപിച്ചു. ഒരു മണിക്ക് ഗവര്‍ണര്‍ക്ക് കമല്‍നാഥ് രാജിക്കത്ത് നല്‍കും. ഇതോടെ സംസ്ഥാനം വീണ്ടും ബിജെപി ഭരണത്തിലേക്ക് പോകുമെന്ന് ഉറപ്പായി. നേരത്തെ, മധ്യപ്രദേശില്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.
ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. കോടിക്കണക്കിനു രൂപ മുടക്കിയാണ് ബിജെപി തന്റെ എംഎൽഎമാരെ രാജി വെയ്പ്പിച്ചത് എന്ന് കമല്‍നാഥ് കുറ്റപ്പെടുത്തി. മധ്യപ്രദേശിന് പുതിയ ദിശയിലേക്ക് കൊണ്ടുപോകാന്‍ തനിക്ക് സാധിച്ചെന്നും 15 വര്‍ഷക്കാലം മധ്യപ്രദേശ് ഭരിച്ചിട്ടും ബിജെപിക്ക് സാധിക്കാത്തത് 15 മാസം കൊണ്ട് തനിക്ക് സാധിച്ചെന്നും കമല്‍നാഥ് പറഞ്ഞു. ഭോപ്പാലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്.