ഗുവാഹത്തി: പൌരത്വ പ്രക്ഷോഭത്തിന് മുന്‍നിരയില്‍ ഉണ്ടായിരുന്ന അസം എംഎല്‍എ അഖില്‍ ഗോഗോയിയെ എല്ലാ കേസുകളില്‍നിന്നും കുറ്റവിമുക്തനാക്കി. 2019 പൌരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അഖില്‍ ഗോഗോയിയെ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്‍ഐഎ കോടതി കുറ്റവിമുക്തനാക്കി ഉത്തരവിട്ടത്. കഴിഞ്ഞ മാസം ഒരു കേസില്‍ അഖില്‍ ഗോഗോയിയെ കോടതി വെറുതെ വിട്ടിരുന്നു.
അസമിലെ കർഷക നേതാവ് കൂടിയായ അഖിൽ ഗൊഗോയിക്കും മറ്റ് മൂന്നു നേതാക്കൾക്കുമെതിരെ യുഎപിഎ പ്രകാരമാണ് കേസെടുത്തിരുന്നത്. രണ്ടു കേസുകളായിരുന്നു ഇവർക്കെതിരെ ചുമത്തിയിരുന്നത്. ഇതിൽ ഒരു കേസിൽ നാലുപേരെയും കഴിഞ്ഞ മാസം എൻഐഎയുടെ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ബാക്കിയുള്ള ഒരു കേസിൽകൂടി കുറ്റവിമുക്തനാക്കിയാണ് ഇന്ന് കോടതി വിധി വന്നിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 11,875 വോട്ടുകള്‍ക്ക് അഖില്‍ ഗൊഗോയ് വിജയിച്ചിരുന്നു. ബിജെപിയുടെ സുരഭി രാജ്കോന്‍വാറിനെയാണ് പരാജയപ്പെടുത്തിയത്. അസ്സമിലെ സിബ്സാഗര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ ഗോഗോയ് ജയിലില്‍ കിടന്നുകൊണ്ട് കത്തുകളിലൂടെയാണ് തന്‍റെ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥിച്ചിരുന്നത്.