ഭൂരിപക്ഷം തെളിയിക്കാന്‍ ഉടൻ വിശ്വാസവോട്ട് തേടാൻ മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനോട് നിര്‍ദേശിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതിയിൽ ഇന്ന‌് വാദം കേൾക്കൽ തുടരും. എംഎൽഎമാരെ ബന്ദിയാക്കിവെച്ചിരിക്കുന്നു എന്ന‌് ആരോപിച്ച് കോൺഗ്രസ് നൽകിയ ഹർജിയും കോടതിക്ക് മുമ്പിലുണ്ട്. ജസ്‌റ്റിസുമാരായ ഡി. വൈ. ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്‌ത എന്നിവരുൾപ്പെട്ട ബെഞ്ച് ബുധനാഴ്‌ച വൈകുന്നേരംവരെ ഹർജിയിൽ വാദംകേട്ടെങ്കിലും തീരുമാനമെടുത്തിരുന്നില്ല.
എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കറോട് ഇന്ന് നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി എംഎല്‍എ അരവിന്ദ് ബന്ദോരിയയും ഒരു എംപിയും ചേര്‍ന്ന് എംഎൽഎമാരെ ബന്ദിയാക്കിവെച്ച് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. അതിനിടെ, കര്‍ണാടകയിലെ റിസോര്‍ട്ടില്‍ താമസിക്കുന്ന വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ ആവശ്യമെങ്കില്‍ ബംഗളൂരുവിലെത്തി കാണുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് വ്യക്തമാക്കി. എംഎല്‍എമാരെ കാണാന്‍ ബുധനാഴ്ച ബംഗളൂരുവിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനെ റിസോര്‍ട്ടിനു മുന്നില്‍ തടഞ്ഞിരുന്നു.
എന്നാല്‍, ബിജെപി തടങ്കലിലാക്കിയിട്ടില്ലെന്നും സ്വതന്ത്രരാണെന്നും വ്യക്തമാക്കി വിമത എംഎല്‍എമാര്‍ രംഗത്തെത്തി. രാജി സ്വീകരിക്കാതെ സ്പീക്കര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ബംഗളൂരുവില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ 16 എംഎല്‍എമാര്‍ ആരോപിച്ചു.