തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനാ കേസില്‍ സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചു. സിബി മാത്യൂസും ആര്‍. ബി. ശ്രീകുമാറും കെ. കെ. ജോഷ്വയും അടക്കം 18 പ്രതികളാണുള്ളത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. കേരളാ പോലീസ്, ഐ.ബി. ഉദ്യോഗസ്ഥരടക്കം പ്രതികളാണ്.
പേട്ട സി ഐ ആയിരുന്ന എസ്. വിജയനാണ് ഒന്നാം പ്രതി. സിബി മാത്യൂസ് നാലാം പ്രതിയും കെ. കെ. ജോഷ്വ അഞ്ചാം പ്രതിയും ഐ ബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍. ബി. ശ്രീകുമാര്‍ പ്രതിപട്ടികയില്‍ ഏഴാമതുമാണ്. സിറ്റി പോലീസ് കമ്മീഷണറായിരുന്ന വി. ആ.ര്‍ രാജീവന്‍, എസ്. ഐ. ആയിരുന്ന തമ്പി എസ് ദുര്‍ഗാദത്ത് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. പ്രതികള്‍ക്കെതിരെ ഗൂഡാലോചനയ്ക്കും മര്‍ദനത്തിനും വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്.
ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ജസ്റ്റിസ് ഡി. കെ. ജയിൻ സമിതി റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചായിരുന്നു ഉത്തരവ്. കേരള പൊലീസ് നമ്പി നാരായണനെ കുടുക്കാൻ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടിരുന്നത്. റിപ്പോര്‍ട്ടില്‍ ഗൗരവമേറിയ കണ്ടെത്തലുകളുണ്ടെന്ന് പറഞ്ഞ കോടതി മൂന്നുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വ്യക്തമാക്കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കാൻ ഗൂഢാലോചന നടത്തിയോ എന്ന് പരിശോധിക്കാൻ 2018-ലാണ് മൂന്നംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചത്. സമിതിയുടേത് പ്രാഥമിക റിപ്പോർട്ട് ആണെന്നും ഇത് അടിസ്ഥാനമാക്കി തുടരന്വേഷണം നടത്തണമെന്നുമാണു കോടതി അറിയിച്ചത്. റിപ്പോർട്ട് പരസ്യമാക്കരുതെന്നും സിബിഐ അന്വേഷണത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്നും കോടതി പ്രത്യേകം നിര്‍ദേശിച്ചിരുന്നു.