കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഷോപ്പുകളും അടയ്ക്കേണ്ടതില്ലെന്നു മന്ത്രിസഭാ തീരുമാനം. പകരം ക്രമീകരണങ്ങള്‍ മതിയെന്നാണ് നിര്‍ദേശം. ബാറുകളിലെ ടേബിളുകള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണമെന്നും അണുവിമുക്തമാക്കണമെന്നും മന്ത്രിസഭ നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ്-19 ജാഗ്രതയുടെ ഭാഗമായി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കും. സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം കൂട്ടുന്നത് പരിഗണനയിലാണെന്ന് മന്ത്രിസഭ യോഗം അറിയിച്ചു.
അതേസമയം, സംസ്ഥാനത്തെ മദ്യശാലകൾ ഇനിയും അടയ്ക്കാൻ വൈകരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും പ്രവർത്തിക്കുന്നത്. ഇതെല്ലാം പരിഗണിച്ച് ചുരുങ്ങിയ സമയത്തേയ്ക്ക് എങ്കിലും ഇവ പൂട്ടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷന്റെ 265 ഷോപ്പുകളും കൺസ്യൂമർഫെഡിന്റെ 36 ഷോപ്പുകളും പ്രവർത്തിക്കുന്നുണ്ട്. 598 ബാറുകളും 357 ബിയർ പാർലറുകളുമുണ്ട്.
കൂടാതെ, കൊറോണ പ്രതിരോധത്തിന് ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സമിതി രൂപവത്കരിക്കാനും തീരുമാനമായി. വൈറസ് ബാധ സാമൂഹ്യവ്യാപനത്തിലേയ്ക്ക് നീങ്ങാനുള്ള സാഹചര്യം മുന്നില്‍കണ്ടാണ് അതീവജാഗ്രത തുടരാനും അതിനായി പ്രത്യേക സമിതി രൂപവത്കരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.