പ്രതിദിന വാക്സിനേഷൻ എണ്ണത്തിൽ ആന്ധ്ര പ്രദേശിന് റെക്കോഡ്. ഇന്നലെ 13,45,004 പേരാണ് വാക്സിനെടുത്തത്. ഞായറാഴ്ച രാത്രി 8 മണിവരെയാണ് ഇത്രയധികം പേർക്ക് വാക്സിൻ നൽകിയത്. വൈകീട്ട് 5 മണിവരെ വാക്സിനേഷൻ 11 ലക്ഷം പിന്നിട്ടിരുന്നു. 5 മണിക്കുള്ളിൽ 10 ലക്ഷം വാക്സിനേഷൻ എന്നതായിരുന്നു സംസ്ഥാന ആരോഗ്യവകുപ്പിന്റെ ലക്ഷ്യം.
മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ നിർദേശപ്രകാരമാണ് മെഗാ വാക്സിനേഷൻ യജ്ഞം സംഘടിപ്പിച്ചത്. 2000 കേന്ദ്രങ്ങളിലായി രാവിലെ ആറ് മണിക്കാണ് വാക്സിനേഷൻ ആരംഭിച്ചത്. ഇടവേളകളില്ലാതെ രാത്രി ഒമ്പത് വരെയായിരുന്നു കുത്തിവെപ്പ്. 45 വയസിന് മുകളിലുള്ളവർക്കും കൈക്കുഞ്ഞുളുള്ള അമ്മമാർക്കും മുൻഗണന നൽകിയാണ് വാക്സിനേഷൻ നടന്നത്.
ഇന്ത്യയുടെ മൊത്തം പ്രതിദിന വാക്സിനേഷന്റെ 50 ശതമാനമാണ് ആന്ധ്രയിൽ നടന്നത്. ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഒരു ദിവസം ഇത്രയധികം വാക്സിൻ നൽകുന്നത്. കേന്ദ്ര സർക്കാർ ആവശ്യത്തിന് വാക്സിൻ അനുവദിച്ചാൽ പ്രതിദിനം പത്ത് ലക്ഷം കുത്തിവെപ്പുകൾ നടത്താൻ സംസ്ഥാനം സജ്ജമാണെന്ന് ആന്ധ്ര സർക്കാർ അവകാശപ്പെട്ടു. നേരത്തെ ഒരു ദിവസം 6 ലക്ഷം പേർക്ക് ആന്ധ്രയിൽ വാക്സിൻ നൽകിയിരുന്നു. ഈ റോക്കോഡാണ് ഞായറാഴ്ച മറികടന്നത്.
സംസ്ഥാനത്ത് ഒരു കോടിയിലധികം പേർ ഇതിനകം ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. കൃഷ്ണ, വെസ്റ്റ് ഗോദാവരി, ഈസ്റ്റ് ഗോദാവരി, വിശാഖപട്ടണം, ഗുണ്ടൂർ എന്നീ ജില്ലകളാണ് പ്രതിരോധ കുത്തിവെപ്പിൽ മുന്നിലുള്ളത്. ഈ ജില്ലകളിൽ ഒരു ലക്ഷത്തിലധികം പേർ വാക്സിൻ എടുത്തു.