ലോകത്തിലെ ഏറ്റവും ധീരരായ വനിതകളില്‍ ഒരാളാണ് തന്‍റെ ഭര്‍ത്താവിനെ കൊന്ന നാസി സൈന്യത്തോട് യുദ്ധം ചെയ്ത മരിയ ഒക്ത്യാബ്രസ്കായ. നാസി സൈന്യത്തോട് പട പൊരുതുന്നതിനായി തന്‍റെ ശാരീരിക വിഷമതകള്‍ എല്ലാം മറികടന്ന് യുദ്ധത്തിനിറങ്ങിയ ധീര വനിതയെ ഹീറോ ഓഫ് ദ സോവിയറ്റ് യൂണിയൻ എന്നാണ് വിശേഷിപ്പിക്കുന്നത്. തനിക്കുള്ളതെല്ലാം വിറ്റ് പെറുക്കി ഒരു പുതിയ ടി -34 ടാങ്ക് വാങ്ങിയാണ് മരിയ നാസികളോട് യുദ്ധത്തിനറങ്ങിയത്. തന്‍റെ 6 മാസത്തെ കഠിന പരിശ്രമത്തിന്‍റെ ഭാഗമായി ടാങ്ക് സൈന്യത്തിന്‍റെ കമാന്‍ഡായി മാറാനും മരിയക്ക് സാധിച്ചു.
1905 ലാണ് മരിയ ജനിച്ചത്. കര്‍ഷക കുടുംബത്തില്‍ ജനിച്ച മരിയയുടെ ജീവിതം ദാരിദ്ര്യവും,കഷ്ടപാടും നിറഞ്ഞതായിരുന്നു. ശാരീരിക ബുദ്ധിമുട്ടിനിടയിലും വിവിധ ഇടങ്ങളില്‍ മരിയ ജോലി ചെയ്തിരുന്നു. ഇതിനിടയില്‍ 1925 ലാണ് സോവിയറ്റ് ആർമി ഓഫീസർ ഇല്യ ഒക്ത്യാബ്രസ്കിയെ മരിയയെ വിവാഹം കഴിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ കാലഘട്ടങ്ങളില്‍ സൈബീരയയിലേക്ക് താമസം മാറി. ഈ കാലഘട്ടത്തില്‍ ഭര്‍ത്താവ് ഈസ്റ്റേൺ ഗ്രൗണ്ടിൽ യുദ്ധത്തിന് പോയി. 1941 ഓഗസ്റ്റിൽ ഉക്രെയ്നിലെ കൈവിനടുത്ത് വെച്ച് ഭീകരര്‍ അദ്ദേഹത്തെ വധിച്ചു. എന്നാല്‍ ഇല്യയുടെ മരണ വാര്‍ത്ത മരിയ അറിയുന്നത് 2 വര്‍ഷങ്ങള്‍ക്ക് ശേഷം1943 ലാണ്.
ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും ഒരു നിമിഷം കൊണ്ട് അവസാനിച്ച മരിയ പക്ഷെ തളര്‍ന്നു ഇരിക്കുവാന്‍ തയ്യാറായില്ല. തന്‍റെ ഭര്‍ത്താവിനെ കൊന്നവരോട് പ്രതികാരം ചെയ്യാനായി സൈന്യത്തില്‍ ചേരാന്‍ മരിയ തീരുമാനിച്ചെങ്കിലും അവളുടെ ക്ഷയരോഗം ഇതിനൊരു തടസമായി നിന്നു. എന്നാല്‍ തന്‍റെ കയ്യിലുള്ളതെല്ലാം വിറ്റുപെറുക്കി ടി -34 ടാങ്ക് വാങ്ങി. അതിന് ശേഷം തന്നെ ടാങ്ക് ഡ്രൈവറാക്കണമെന്ന് ആവശ്യപ്പെട്ട് മരിയ, സ്റ്റാലിന് ഒരു ടെലഗ്രാം അയച്ചു. സ്വന്തമായി ടാങ്ക് വാങ്ങി യുദ്ധത്തിനിറങ്ങുവാന്‍ മരിയ കാണിച്ച ധൈര്യത്തില്‍ സ്റ്റാലിന് അഭിമാനം തോന്നുകയും സൈന്യത്തിലെടുക്കുകയും ചെയ്തു. എന്നാല്‍ പ്രശസ്തിക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് വിമര്‍ശനമുയര്‍ന്നെങ്കിലും അതിലൊന്നും തളരാതെ മരിയ മുന്‍പോട്ട് പോയി.
ഒരു മെക്കാനിക്കല്‍ എഞ്ചിനീയര്‍ അല്ലാതെ ഇരുന്നിട്ട് കൂടെ ഭര്‍ത്താവില്‍ നിന്ന് പഠിച്ച കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ട് ടാങ്ക് ഡ്രൈവറായി. മരിയ തന്‍റെ ടാങ്കിന് 'ഫൈറ്റിങ് ഗേൾഫ്രണ്ട്' എന്ന് പേരിടുകയും ചെയ്തു. സ്ത്രീക്ക് ഇതൊക്ക സാധിക്കുമോയെന്ന് സംശയിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഇത്. മെഷീൻ ഗണ്ണുകളും, പീരങ്കി തോക്കുകളും നശിപ്പിച്ചുകൊണ്ട് അവൾ ടാങ്കിൽ അവിശ്വസനീയ പ്രകടനം കാഴ്ചവച്ചു. ഒടുവിൽ മരിയയുടെ ധീരതയ്ക്കും യുദ്ധങ്ങളിലെ കഴിവുകൾക്കുമായി സീനിയർ സര്‍ജന്‍റ് പദവി നൽകപ്പെട്ടു. ഒരു വര്‍ഷത്തോളം യുദ്ധഭൂമിയില്‍ മരിയ പോരാടി. ഒടുവിൽ ജർമ്മൻകാർ ഹംഗറിയിലേക്ക് പിൻവാങ്ങി. ഹംഗറിയില്‍ നടന്ന പോരാട്ടത്തില്‍ ഒരു മോർട്ടർ ഷെൽ അവളുടെ ടാങ്കിൽ ഇടിക്കുകയും, അവള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ടാങ്കില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോളോക്കും ഒരു ബുള്ളറ്റ് തലയില്‍ പതിച്ചു. ആദ്യം കോമ സ്റ്റേജില്‍ ആയിരുന്നെങ്കിലും കുറച്ച് നാളുകള്‍ക്ക് ശേഷം അവള്‍ മരണത്തിന് കീഴടങ്ങി.
മരണാനന്തരം അവൾക്ക് 'ഹീറോ ഓഫ് ദ സോവിയറ്റ് യൂണിയൻ' എന്ന പദവി നൽകപ്പെട്ടു. അക്കാലത്ത് യുദ്ധസമയത്തെ ധീരതയ്ക്കുള്ള പരമോന്നത ബഹുമതിയാണിത്. മരിയയുടെ ടാങ്ക് കലിനിൻഗ്രാഡിൽ സ്ഥാപിക്കപ്പെട്ടിണ്ട്.