കൊവിഡ് പ്രതിരോധകുത്തിവെപ്പ് പ്രോത്സാഹിപ്പിക്കാൻ വാക്സിനേഷൻ ബാഡ്ജുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. സംസ്ഥാന സർക്കാരിന്റെ പുതിയ സംരംഭമായ മിഷൻ ഫത്തേ 2.0 ഭാഗമായാണ് ഐ ആം വാസ്കിനേറ്റഡ് ബാഡ്ജ് പുറത്തിറക്കിയത്. ഐ ആം വാക്സിനേറ്റഡ് സ്റ്റിക്കറുകളും ബാഡ്ജുകളും മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് രവീൻ തുക്രാലാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ന് മുതൽ യുവജനകാര്യ വകുപ്പ് 1 ലക്ഷം ബാഡ്ജുകളും 4 ലക്ഷം കാർ സ്റ്റിക്കറുകളുമാണ് വിതരണം ചെയ്യുക .
മിഷൻ ഫത്തേ 2.0യുടെ ഭാഗമായി കോവിഡിനെതിരായ പോരാട്ടത്തിൽ യുവാക്കളെ കൂടി ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. റൂറൽ കൊറോണ വളന്റിയർമാരോട് പ്രതിരോധ കുത്തിവെപ്പിന്റെ നില പ്രദർശിപ്പിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് വഴി കൂടുതൽ പേർ പ്രതിരോധകുത്തിവെപ്പിന് തയ്യാറാകുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷ. ഓരോ വാർഡിലും 7 പേർ അടങ്ങിയ റൂറൽ കൊറോണ വളണ്ടിയർ സേന രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൊവിഡിന്റെ രണ്ടാം തരംഗം ശക്തമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം. ആർസിവികൾ കൊവിഡിനെതിരായ പോരാട്ടത്തിൽ പതാകാവാഹകരാകണമെന്ന് കായിക-യുവജന വകുപ്പുകളോടും ജില്ലാ കളക്ടർമാരോടും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങളും തെറ്റായ പ്രചാരണങ്ങളും നേരിടുന്നതിൽ യുവാക്കൾക്ക് വലിയ പങ്കുവഹിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിൽ യുവാക്കൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും നൽകും. കൊവിഡ് ചികിത്സയിൽ ശരിയായ രീതി പിന്തുടരാനുള്ള ബോധവൽക്കരണം നടത്തണമെന്ന് ആർസിവി അംഗങ്ങളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.