ഡല്‍ഹി: കഴിഞ്ഞ 55 ദിവസത്തിനുള്ളില്‍ കൊവിഡ് രണ്ടാം തരംഗം 577 കുട്ടികളെ അനാഥരാക്കിയെന്ന് വനിതാ ശിശു വികസന മന്ത്രാലയം. അനാഥരാക്കപ്പെട്ട കുട്ടികളെ ദത്തെടുക്കുന്നതിനുള്ള സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപിക്കുന്നതിനിടയിലാണ് പുതിയ കണക്ക് വിവരം മന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടക്കുന്നതിനെതിരെ അന്വേഷണം ആരംഭിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
സംസ്ഥാനങ്ങള്‍ തരം തിരിച്ചുള്ള കണക്ക് ഇതുവരെ പുറത്ത് വന്നിട്ടില്ല. പല സംസ്ഥാനങ്ങളില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായെന്നും ഉദ്യോഗസ്തര്‍ അറിയിച്ചു. കൊവിഡ് രണ്ടാം തരംഗത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട എല്ലാ കുട്ടികളുടെയും ഉത്തരവാദിത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു.
അനാഥരക്കപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി വിവിധ സംസ്ഥാനങ്ങള്‍ ക്ഷേമപ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രാലയത്തിന്‍റെ അറിയിപ്പ് വന്നിരിക്കുന്നത്.ഡല്‍ഹി, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സൗജന്യ വിദ്യാഭ്യാസവും, സാമ്പത്തിക സഹായങ്ങളും അനാഥരായ കുട്ടികള്‍ക്ക് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ്, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ വിവിധ ക്ഷേമപദ്ധതികളും കുട്ടികള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.