മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 1991 മേയ് 21, രാത്രി 8.30: തിരഞ്ഞെടുപ്പു പ്രചാരണത്തിനായി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ചെന്നൈയിലെത്തുന്നു. രാത്രി 9.15: വിമാനത്താവളത്തില്‍ നിന്നും സമ്മേളന നഗരിയിലേക്ക്. കത്തിപ്പാറ ജംക്‌ഷനിൽ വാഹനം നിർത്തി അവിടെയുള്ള ജവഹർലാൽ നെഹ്റു പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു. രാത്രി 10.10: രാജീവ് ശ്രീപെരുംപുത്തൂരിലെത്തി, അവിടെ ഇന്ദിരാഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി. രാത്രി 10.20: സമ്മേളന സ്ഥലത്തെത്തിയ രാജീവ് കാറിൽ നിന്നിറങ്ങി പ്രസംഗ വേദിയിലേക്ക് നടന്നുനീങ്ങി. അവിടെ കൈയിൽ ഹാരവുമായി ഇരുനിറമുള്ള ഒരു പെൺകുട്ടി രാജീവിനെ കാത്തുനിന്നിരുന്നു; തേൻമൊഴി രാജരത്നം അഥവാ തനു!
രാജീവ് മരിച്ചുവീണ സ്ഥലത്തിനുചുറ്റും സംരക്ഷകരെപ്പോലെ ഏഴു സ്തൂപങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. രാജീവ് എന്നും പിൻതുടർന്ന ഏഴ് ആദർശങ്ങളാണ് ആ ഏഴു സ്തൂപങ്ങൾ – നീതി, വിജ്ഞാനം, ത്യാഗം, ശാന്തി, സമൃദ്ധി, ധർമം, സത്യം. മഞ്ഞ നിറത്തിലുള്ള ജയ്സാൽമർ കല്ലുകൊണ്ടാണ് ഈ സ്തൂപങ്ങൾ നിർമിച്ചിട്ടുള്ളത്. ചെമ്പകപ്പൂവിന്റെ ചെറു ചിത്രങ്ങൾ കല്ലിൽ മുഴുവൻ കൊത്തിയിരിക്കുന്നു.
വർത്തുള ആകൃതിയിൽ നിർമിച്ച ഈ സ്തൂപങ്ങൾക്കു മുകളിൽ ഓരോ ആദർശത്തെയും പ്രതിനിധാനം ചെയ്യുന്ന ചിഹ്നങ്ങൾ പിച്ചളയിൽ വാർത്തെടുത്തിട്ടുണ്ട്. ധർമത്തെ ധർമചക്രവും, സത്യത്തെ ബോധിവൃക്ഷവും, നീതിയെ കുടകളും, വിജ്ഞാനത്തെ നക്ഷത്രവും, ത്യാഗത്തെ അഗ്നിയും, ശാന്തിയെ താമരപ്പൂവും, സമൃദ്ധിയെ നെൽക്കതിരും അടയാളപ്പെടുത്തിയിരിക്കുന്നു.
രാജീവ് സ്മാരകത്തിന്റെ അവസാന ഭാഗത്തായി ഒരു വലിയ കൽച്ചുമരുണ്ട്. രാജീവിന്റെ ജീവിത വീക്ഷണത്തെ ആസ്പദമാക്കി കല്ലിൽ കൊത്തിയെടുത്ത ശിൽപങ്ങളാണ് ആ കൽച്ചുമരിനെ അലങ്കരിക്കുന്നത്. രാജ്യത്തിന്റെ വളർച്ചയ്ക്കായി രാജീവ് കണ്ട സ്വപ്നങ്ങൾ ആ ചിത്രങ്ങളിൽ നിന്നു വായിച്ചെടുക്കാം. പ്രാചീന ഇന്ത്യയിൽ നിന്ന് ആധുനിക ഇന്ത്യയിലേക്കുള്ള മുന്നേറ്റം ആ കല്ലുകളിൽ ഒരു കവിതപോലെ വിരിയുന്നു. നടുവിലായി രാജീവും, അദ്ദേഹത്തെ ആരാധനയോടെ നോക്കുന്ന ജനങ്ങളും. കുറച്ചപ്പുറത്തായി രാജീവിന്റെ ചെറു ജീവചരിത്രം കല്ലിൽ കൊത്തിവച്ചിട്ടുണ്ട്. അതിന്റെ അവസാന ഭാഗത്ത് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു– "ജീവിച്ചിരുന്നതു പോലെയായിരുന്നു രാജീവിന്റെ മരണവും, മുഖത്ത് ചെറുപുഞ്ചിരിയും ഹൃദയത്തില്‍ സഹാനുഭൂതിയും ബാക്കിവച്ച്..."