ജയ്പൂര്‍: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത 20 പേർ മരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സംസ്കാര ചടങ്ങുകൾ നടന്നതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. രാജസ്ഥാനിലെ സിക്കർ ജില്ലയിലെ ഖീർവ ഗ്രാമത്തിലാണ് സംഭവം. അതേസമയം ഇവരിൽ 5 പേർ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. ഇവരിൽ ഭൂരിഭാഗവും പ്രായാധിക്യം മൂലമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ഈ മാസം 5 നാണ് ഒടുവിൽ മരണം സംഭവിച്ചത്.
ഏപ്രിൽ 21 നാണ് സംസ്കാരചടങ്ങുകൾ നടന്നത്. ചടങ്ങിൽ നൂറ്റിഅമ്പതോളം പേരാണ് പങ്കെടുത്തത്. മൃതദേഹം പ്ലാസ്റ്റിക്ക് ബാഗിലാണ് ആശുപത്രിയിൽ നിന്ന് സ്ഥലത്തെത്തിച്ചത്. മരിച്ചവർ മൃതദേഹവുമായി അടുത്ത് ഇടപഴകിയവരാണ്. ഇവർക്ക് ആരോഗ്യ വകുപ്പ് അധികൃതർ കൊവിഡ് മുന്നറിയിപ്പ് നൽകിയിരുന്നില്ല.
സംഭവം വിവദമായതോടെ സർക്കാർ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഗ്രാമത്തെ റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ഗ്രാമീണരോട് നിർദ്ദേശിച്ചിട്ടുണ്ട്.