കൊറോണയെ നേരിടാനുള്ള ശക്തമായ നടപടികളുടെ ഭാഗമായി യുഎസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെഡറല്‍ ഫണ്ടില്‍നിന്ന് 50 ബില്യൺ ഡോളർ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതോടെ ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസിക്ക് (ഫെമ) കൂടുതൽ ഫണ്ട് ചെലവഴിക്കാനും കൂടുതൽ സംഘങ്ങളെ നിയോഗിക്കാനും കഴിയും. വെസ്റ്റ് നൈൽ വൈറസിനെതിരെ 2000 ൽ പ്രസിഡന്റ് ബിൽ ക്ലിന്റൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
'അടുത്ത എട്ട് ആഴ്ച വളരെ നിർണായകമാണെന്നു' പറഞ്ഞ ട്രംപ് അതിനുള്ളില്‍ വൈറസിനെ കെട്ടുകെട്ടിക്കാനാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. അടിയന്തിര ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കാൻ എല്ലാ യുഎസ് സംസ്ഥാനങ്ങളോടും ട്രംപ് ആഹ്വാനം ചെയ്തു. രാജ്യവ്യാപകമായി ടെസ്റ്റ് കിറ്റുകളുടെ അഭാവത്തെക്കുറിച്ചുള്ള വിമർശനങ്ങൾ ശക്തമായിരിക്കെ, എല്ലാവരിലും കൃത്ത്യമായ പരിശോധന ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി സ്വകാര്യ ആശുപത്രികളേയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കിയിട്ടുണ്ട്.
അമേരിക്കയിലെ ജനങ്ങള്‍ക്ക് ആവശ്യമുള്ളതും അവകാശപ്പെട്ടതുമായ പരിചരണം ലഭ്യമാക്കുന്നിതിന് വിഘാതം സൃഷ്ടിക്കുന്ന എന്തിനെയും നീക്കം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. യുറോപ്യൻ രാജ്യങ്ങളിൽ ഇറ്റലിക്കു ശേഷം ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത് സ്പെയിനിലാണ്. അതോടെ സ്പെയിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.