തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് പ്രതിദിനം 1.5 ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ നല്‍കുമെന്ന് ബി പി സി എല്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 40 ടണ്‍ ഓക്സിജന്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ബി പി സി എല്‍ നല്‍കിയിരുന്നു. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 8000 ത്തിലധികമാണ്. സര്‍ക്കാര്‍ ആശുപത്രികളിലും, സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് പ്രതിദിനം 1.5 ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ നല്‍കുമെന്ന് ബി പി സി എല്‍ അറിയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന ഉന്നതതല യോഗത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചിരുന്നു. കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്. വിപുലമായ പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലും ഒരുക്കിയിട്ടുണ്ട്. വിവാഹം, ഗൃഹപ്രവേശം ഉള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ നടത്തുന്നതിന് നേരത്തെ ഉണ്ടായിരുന്നതുപോലെ മൂന്‍കൂര്‍ അനുമതി വാങ്ങണം. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം എഴുപത്തിയഞ്ചായും പൊതുപരിപാടികളിൽ നൂറ്റമ്പതായും പരിമിതപ്പെടുത്തി. എല്ലായിടത്തും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. തിയറ്ററുകളും, ബാറുകളുമുള്‍പ്പെടെ ഇന്ന് (16/04/21) മുതല്‍ രാത്രി 9 മണിവരെ മാത്രമെ പ്രവര്‍ത്തിക്കുകയുള്ളൂ. തിയേറ്ററുകളിൽ അമ്പതുശതമാനം പേർക്കുമാത്രമാണ് അനുമതിയുള്ളത്. വലിയ തിരക്കുള്ള മാളുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. അവിടങ്ങളില്‍ ആളുകള്‍ കൂടുന്നത് നിയന്ത്രിക്കും.