സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. പൊതുപരിപാടികളിൽ, വിവാഹം, ഉത്സവങ്ങൾ എന്നിവയിൽ പങ്കെടുക്കാവുന്ന ആളുകൾക്ക് നിയന്ത്രണം. ഹോട്ടലുകൾ ഉൾപ്പെടെയുള്ള എല്ലാ കടകളും രാത്രി ഒൻപത് മണിവരെയെ പ്രവർത്തിക്കാവു.
കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. പുറത്ത് വച്ച് നടത്തുന്ന പൊതുപരിപാടികളിൽ 200 പേരും, ഹാളുകൾ ഉൾപ്പെടെയുള്ള അടച്ചിട്ട മുറിയിൽ നടക്കുന്ന പരിപാടികളിൽ 100 പേരും മാത്രമെ പങ്കെടുക്കാവു. രണ്ട് മണിക്കൂർ മാത്രമെ പരിപാടികൾ നടത്താവു. വിവാഹം, ഉത്സവം ഉൾപ്പെടെയുള്ളവയ്ക്ക് ഇത് ബാധകമാണ്. വിവാഹത്തിന് ഭക്ഷണം പാഴ്സൽ നൽകണം.
ഹോട്ടലുകളിൽ കൂടുതലും പാഴ്സലുകൾ നൽകണം. സീറ്റുകളുടെ 50 ശതമാനം മാത്രമെ ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കാവു. ഹോട്ടലുകൾ ഉൾപ്പെടെ എല്ലാ കടകളും 9 മണിവരെ മാത്രമെ തുറക്കാൻ അനുവാദമുണ്ടാകു. ആർടിപിസിആർ പരിശോധന കൂടുതലാക്കും. മറ്റ് രോഗങ്ങൾക്ക് രോഗികൾ ആശുപത്രിയിൽ എത്തുന്നത് കുറയ്ക്കണം.
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് രോഗികളുടെ എണ്ണം വർധിച്ച് വരികയാണ്. കഴിഞ്ഞ ദിവസം മാത്രം 5692 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഉള്‍പ്പെടെ സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമം പരിഹരിക്കാന്‍ താൽക്കാലിക ക്രമീകരണം ഏർപ്പെടുത്തും. കൂടുതൽ വാക്സിൻ സ്റ്റോക്കുള്ള ജില്ലകളിൽ നിന്ന് ക്ഷാമം നേരിടുന്ന ജില്ലകളിൽ വാക്സിൻ എത്തിക്കാനാണ് തീരുമാനം.