തിരുവനന്തപുരം വട്ടിയൂർക്കാവ് സീറ്റിലെ യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റ സംഭവം കെപിസിസി അന്വേഷിക്കും. 3 അംഗ സമിതി ഉടൻ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സംഭവത്തെ ഗൗരവമായാണ് കെപിസിസി കാണുന്നത്. പോസ്റ്റർ ആക്രിക്കടയിൽ കണ്ടെത്തിയത് യാതൊരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. സംഭവത്തെ കുറിച്ച് സ്ഥാനാർത്ഥി തന്നോട് സംസാരിച്ചിരുന്നെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
പരിമിതമായ സാഹചര്യത്തിൽ നിന്നുള്ള പോരാട്ടമാണ് മണ്ഡലത്തിൽ നടത്തിയത്. പോസ്റ്റർ വിറ്റത് ഒറ്റപ്പെട്ടെ സംഭവമാണോ എന്ന് പരിശോധിക്കും, ഇതിന് പിന്നിൽ ഏതെങ്കിലും നേതാക്കന്മാർക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കും. സ്ഥാനാർത്ഥി നിർണയുവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിരുന്നില്ല. പ്രചാരണ രംഗത്ത് വീണ ഏറെ മുന്നേറിയിരുന്നെന്നാണ് കെപിസിസിക്ക് ലഭിച്ച റിപ്പോർട്ട്. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാവാൻ നിരവധിയാളുകൾ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഏറെ ചർച്ചകൾ ശേഷമാണ് വീണയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പോളിംഗ് കഴിഞ്ഞ് 4 ദിവസങ്ങൾക്ക് ശേഷമാണ് വീണയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയത്. പ്രാദേശിക കോൺഗ്രസ് നേതാവാണ് പോസ്റ്ററുകൾ തൂക്കിവിൽക്കാൻ ആക്രി കടയിൽ എത്തിച്ചത്. 50 കിലോ പോസ്റ്ററാണ് കടയിൽ വിറ്റത്. കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.