കണ്ണൂര്‍: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ തനിക്കെതിരെ പ്രവർത്തിച്ച ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് എട്ടിന്‍റെ പണി നൽകുമെന്ന ഭീഷണിയുമായി കെ. എം. ഷാജി എംഎൽഎ. കണ്ണൂർ വളപട്ടണത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഷാജിയുടെ വിവാദ പ്രസംഗം. എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യത കൽപ്പിക്കാൻ കാരണമായ സംഭവത്തെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടാണ് ഭീഷണി. തനിക്കെതിരെ പാർട്ടിക്കകത്ത് നിന്ന് നീക്കങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വർഗ്ഗീയ പരാമർശം ഉള്ള നോട്ടീസുകൾ മണ്ഡലത്തിൽ വിതരണം ചെയ്തുവെന്ന പരാതിയില്‍ ഷാജിയെ കോടതി അയോഗ്യനാക്കിയിരുന്നു. എന്നാൽ ഈ ലഘുലേഖകൾ പോലീസിന് മറ്റ് ചിലർ എത്തിച്ച് നൽകിയതാണെന്ന് ആരോപിച്ച് ഷാജി നേരത്തേ കോടതിയെ സമീപിച്ചിരുന്നു. പ്ലസ് ടു കോഴ കേസിലും ഷാജിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട് . ഈ സംഭവങ്ങളെ പരോക്ഷമായി പരാമർശിച്ചാണ് കെ.എം ഷാജിയുടെ വിവാദ പ്രസംഗം.
അതേസമയം, സിറ്റിംഗ് സീറ്റായ അഴീക്കോട് വീണ്ടും മത്സരിക്കാൻ താത്പര്യമില്ലെന്ന് കെ. എം. ഷാജി ലീഗ് നേതൃത്വത്തെ അറിയച്ചതായാണ് സൂചന. കാസര്‍കോടോ കണ്ണൂരോ അല്ലാതെ മറ്റൊരു സീറ്റിലും താൻ മത്സരിക്കാൻ താത്പര്യപ്പെടുന്നില്ലെന്നും രണ്ട് സീറ്റുകളുമില്ലെങ്കിൽ ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നുമാണ് ഷാജിയുടെ തീരുമാനം.